Saturday, December 17, 2011

പുനര്‍ജ്ജന്മം
























ഉദയസൂര്യന്റെ കിരണങ്ങള്‍ ക്ഷേത്ര മുറ്റത്തെ ആല്‍മരത്തിന്റെ ശാഖകള്‍ക്കിടയിലൂടെ  ധന്യയുടെ മുഖത്തേക്ക് ഒളിഞ്ഞും തെളിഞ്ഞും പതിച്ചുകൊണ്ടിരുന്നു ..കുടുംബ ക്ഷേത്രത്തില്‍ തൊഴുതു അവള്‍ ധൃതിയില്‍  വീട്ടിലേക്കു നടന്നു ..സമയം 7 മണി ആയി, എട്ടു മണിയുടെ ബസിനു പോകേണ്ടതാണ് .

വീട്ടിലെത്തിയതും അമ്മ ലക്ഷ്മിയുടെ  പരാതി '' നിന്നോട് എപ്പോഴും പറയണോ മനുവിനെ കൂട്ടികൊണ്ട് പോകണം തൊഴാന്‍ പോകുമ്പോള്‍ എന്ന് ''
''ഓ അതിനു മനുവേട്ടന്‍ എഴുന്നേറ്റിട്ട് വേണ്ടേ ''
''ദെ പെണ്ണെ ..നീ എന്റെ കൈയ്യീന്ന്  വാങ്ങിക്കും ..,ഞാന്‍ ഒരുങ്ങി വന്നപോഴേക്കും നീ മിണ്ടാതെ പോയ്കളഞ്ഞില്ലേ..'' ധന്യയുടെ ചേട്ടന്‍ മനുവിന്റെ വാക്കുകളില്‍ തെല്ലു നീരസം .
''എന്തായാലും ഞാന്‍ റെഡിയാ.,നീ വേഗം വല്ലോം കഴിച്ചിട്ട് വാ ..എക്സാം എഴുതാന്‍ പോകുവല്ലേ ..ബസിനു പോകണ്ട ..ഞാന്‍ കൊണ്ടുവിടാം ''
''അത് വേണ്ട ഏട്ടാ..ഞാന്‍ ബസിനു പോയ്കൊള്ലാം..,കാഞ്ഞിരത്തു നിന്നു ശീനയും ഉണ്ട് കൂട്ടിനു ..ഞങ്ങള്‍ ഒരുമിച്ചു പൊയ്കോളാം''

''എന്റെ കുട്ടീ ..അങ്ങ് പാലക്കാട്‌ വരെ പോകേണ്ടതാ .. മനു കൊണ്ട് വിടും നിന്നെ ..തിരിച്ചു നീയും ഷീനേം കൂടെ പോന്നോളൂ ..നിങ്ങടെ അച്ഛന്‍ ഉണ്ടായിരുന്നപ്പോള്‍  എവിടേലും നീ തനിച്ചു പോയിട്ടുണ്ടോ ..?അതിനു അച്ഛന്‍ സമ്മതിക്കാരുന്നോ? ഇവിടിപ്പോ എന്റെ വാക്കിനു എന്ത് വിലയാ ഉള്ളത് ..,അടുത്ത മാസം കല്യാണം കഴിച്ചു പോകേണ്ട കുട്ടിയല്ലേ നീയ് ..,ഒരു പി  എസ് സി പരീക്ഷ എഴുതിയില്ലെങ്കില്‍ നിനക്ക് എന്താ പോണേ ..?പോകുന്നുണ്ടെങ്കില്‍  മനൂന്റെ കൂടെ ഇറങ്ങിയാ മതി ..അല്ലെങ്കില്‍ തന്നെ തിരിച്ചു വരുന്നോടം വരെ ന്റെ മനസ്സില്‍ തീയാ ..''
ലക്ഷ്മിയമ്മ പരാതികളുടെ കെട്ടുകള്‍ നിരത്തി .

''ഏട്ടാ ..എന്നാ പെട്ടെന്ന് വാ ..തിരിച്ചു ഞാന്‍ ഷീനെടെ കൂടെയേ വരുള്ളൂ ട്ടോ ''
''ഞാന്‍ എപ്പോഴേ റെഡി ..,നിനക്കല്ലേ എന്റെ കൂടെ വരാന്‍ മടി ..അവിടെ എക്സാം എഴുതാന്‍ വരുന്ന പെണ്‍കുട്ടികളെ ഒന്ന് വായ്‌ നോക്കാന്‍ കിട്ടുന്ന അവസരം ഞാന്‍ കളയൂല മോളെ.. ''
മനുവിന്റെ വാക്കുകളില്‍ സന്തോഷം തിരതല്ലി.

എരിഞ്ഞുകൊണ്ടിരിക്കുന്ന വിളക്കിന് മുകളില്‍ പുഞ്ചിരിയോടെ നിശ്ചലമായിരിക്കുന്ന ഇരിക്കുന്ന അച്ഛന്റെ പ്രതിരൂപത്തെ തൊഴുതു അമ്മയോട് അനുഗ്രഹം വാങ്ങി ഇറങ്ങിയപ്പോള്‍ ധന്യയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .
''അവള്‍ടെ ഒരു പൂക്കണീരു ..വന്നു ബൈക്കില്‍ കേറ്  നീ..''
മനു തിരക്ക് കൂട്ടി .
സിനിമ സ്റ്റൈലില്‍  വളച്ചും തിരിച്ചും മനു   അതിവേഗതയില്‍ ബൈക്ക്  ഓടിച്ചുകൊണ്ടിരുന്നു ..

ധന്യയുടെ മൊബൈല്‍ ശബ്ദിച്ചു.
ജെറോം  ആണ് .. മൊബൈല്‍ സൈലെന്സില്‍ ആക്കി ..പിന്നെയും നിര്‍ത്താതെ മൊബൈല്‍ അടിച്ചുകൊണ്ടിരുന്നു ..,അവള്‍
റിജെക്റ്റ് ബട്ടണ്‍ അമര്‍ത്തികൊണ്ടിരുന്നു .
ധന്യയെ  പരീക്ഷസേന്റെരില്‍ കൊണ്ടെത്തിച്ചു മനു തിരിച്ചു പോന്നു ..,
''എക്സാം കഴിഞ്ഞു ഷീനെടെ കൂടെ അവിടേം ഇവിടേം കറങ്ങി തിരിഞ്ഞു നിക്കാതെ വേഗം വീട്ടില്‍ എത്തികോണം ''
എന്ന് മുന്നറിയിപ്പും  കൊടുത്തു .

മനു പോയെന്നു ഉറപ്പായപ്പോള്‍ അവള്‍
 ജെറോമിനെ   വിളിച്ചു
''നീ എവിടെയാ ...,ഞാന്‍ വിക്ടോറിയ കോളേജിന്റെ ഗ്രൗണ്ടില്‍ ഉണ്ട് ..ഏട്ടനാ കൊണ്ടേ വിട്ടത് അതുകൊണ്ട് ബസ്‌ സ്ടാണ്ടില്‍ ഇറങ്ങാന്‍ പറ്റിയില്ല ''
''ധന്യ ..നീ അവിടെ തന്നെ നില്‍ക്ക്..,റിയാസും ദിനേശും ഒക്കെ വണ്ടി കൊണ്ട് വരും ..,ഞാന്‍ അവരോടു വിളിച്ചു പറയാം ..,അപ്പോയെക്കും ഞാനും സനലും കൂടെ രെജിസ്ടര്‍ ഓഫീസിലേക്ക് പോകാം ..അവിടെ കുറച്ചു കാര്യങ്ങള്‍ അറേഞ്ച് ചെയ്യാന്‍ ഉണ്ട് ..നീ അവരുടെ കൂടെ രെജിസ്ടര്‍ ഓഫീസിലേക്ക് വന്നാല്‍ മതി ..,പത്തര ആകുംപോയെക്കും എത്തണം വൈകരുത് ..''
''ശരീ  ..പക്ഷെ എനിക്ക് പേടിയാകുന്നു ..കുഴപ്പമാകുമോ ..നിന്നെ വിശ്വസിച്ചാ ഞാന്‍ വന്നിരിക്കുന്നത് ..എന്റെ അമ്മേം മനുഎട്ടനേം ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സ് പതറുന്നു   ..''
''ഇതൊന്നു കഴിഞ്ഞോട്ടെ..നമുക്ക് അവരെ സാവധാനത്തില്‍ പറഞ്ഞു മനസിലാക്കാം ..,അവര്‍ സമ്മതിക്കും ..പിന്നെ നമുക്ക് ആചാരപ്രകാരം നീ പറയുന്നയിടത്തു കല്യാണം നടത്താം ..നീ ഇങ്ങനെ വിഷമിച്ചാല്‍ ഞാന്‍ തളര്‍ന്നുപോകും ...''
''ഓക്കേ  ..,ഞാന്‍ അവരുടെ കൂടെ വന്നോളാം ..നീ പൊയ്ക്കോ...''

പരീക്ഷ എഴുതാന്‍ വേണ്ടി കോളേജിലേക്ക് തള്ളികയറൂന്നവരുടെ    തിരക്ക് ..,അവള്‍ ആ തിരക്കില്‍ നിന്നൊഴിഞ്ഞു ഒരു കോണിലേക്ക്
മാറി നിന്നു .

കലാലയ ജീവിതത്തിന്റെ ഓര്‍മകളിലേക്ക് അവള്‍ വഴുതി വീണു .
കളിചിരികളുടെ കൂട്ടത്തില്‍ വീണു കിട്ടിയ ഒരു സുഹൃത്തായിരുന്നു ജെറോം .
കോളേജ് മുറ്റത്തെ ആല്‍മരത്തിന്റെ ചുവടുകളില്‍ ധന്യയുടെ 
ഗ്യാന്ഗ് കുശലം പറഞ്ഞു
നേരമ്പോക്കിയപ്പോള്‍ അവളറിയാതെ പിന്തുടര്‍ന്നെത്തി ജെറോം ..സൌഹൃദത്തിനുമപ്പുറം അവള്‍ക്കുവേണ്ടി വികാരങ്ങള്‍ സൂക്ഷിച്ചിരുന്ന അവന്റെ പ്രണയ വലയത്തിനുള്ളിലാവാന്‍
ധന്യക്ക്‌    അതികനാള്‍ വേണ്ടി വന്നില്ല ..
വര്‍ഷങ്ങള്‍ ദിവസങ്ങള്‍ പോലെ കൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു ..മധുര സ്വപ്നങ്ങളുടെ രാവുകള്‍ ..,കോളേജിലെ ഇടവേളകളുടെ  ദൈര്‍ഗ്യം കൂടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയ ദിനങ്ങള്‍ .. 
പ്രണയത്തിന്റെ മാസ്മരിക ശക്തി അവരെ വീണ്ടും വീണ്ടും അടുപ്പിച്ചു ...
കലാലയജീവിതം എന്നേക്കുമായി പടിയിറങ്ങേണ്ട ദിവസം
വന്നപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു  പിരിയുവാന്‍  കഴിയാതെ  വണ്ണം  അടുത്തുകഴിഞ്ഞിരിക്കുന്നു   എന്ന്  ..

ഈ ബന്ധത്തെ കുറിച്ചു അറിഞ്ഞ ലക്ഷ്മിയമ്മ ശക്തമായി  എതിര്‍ത്തു .., പെങ്ങളെ ഒരു നായര്‍ പയ്യന് മാത്രമേ വിവാഹം ചെയ്തുകൊടുക്കുകയുള്ളൂ എന്ന് മനുവും .
എല്ലാം അറിഞ്ഞു സ്വീകരിക്കാന്‍ തയ്യാറായി മുറ ചെറുക്കനും..
 ധന്യയുടെ കണ്ണ് നീര്‍ വിലപോയില്ല ..
കവടി  നിരത്തി..തടസ്സങ്ങള്‍ ഒന്നുമില്ല
ജാതക പൊരുത്തം കെങ്കേമം ..തീയതിയും നിശ്ചയിച്ചു.
 
ദിവസങ്ങള്‍ നീങ്ങികൊണ്ടിരുന്നു ..എല്ലാ വിവരങ്ങളും ജെറോം 
അറിഞ്ഞുകൊണ്ടുമിരുന്നു ..രണ്ടു മതങ്ങള്‍  ആണ് എന്ന
ഒറ്റ കാരണത്താല്‍  ധന്യയെ വിട്ടുകളയാന്‍ അവന്‍ തയ്യാറല്ലായിരുന്നു ..,ജെറോമിന്റെ നിര്‍ബന്ധത്തിനോടുവില്‍ അവന്റെ വീട്ടുകാര്‍ പിന്തുണ നല്‍കി ..ഒരു  സുരക്ഷയ്ക്ക് വേണ്ടി ആദ്യം
വിവാഹം രേജിസ്റെര്‍ ചെയ്യുക ..
പിന്നീട് മതാചാരപ്രകാരം കല്യാണം .

പി എസ് സി എക്സാമെന്നും പറഞ്ഞു വീട്ടില്‍ നിന്നു ഒരു ഒളിച്ചോടല്‍ ..
ആരൊക്കെ ക്ഷമിച്ചാലും തന്നെ വിട്ടുപോയ അച്ഛന്‍ ക്ഷമിക്കുമോ ..
അമ്മ ഇതറിയുമ്പോള്‍ എങ്ങനെ സഹിക്കും ..മനുവേട്ടനെ തനിക്കു എന്നെന്നേക്കുമായി നഷ്ട്ടപെടില്ലേ ..കുറെ ദിവസങ്ങള്‍ മനസ്സില്‍
കൊണ്ട് നടന്ന ചോദ്യങ്ങള്‍ പിന്നെയും ഉയര്‍ന്നുവന്നു ..
എന്നാല്‍ ജെറോം ഇല്ലാത്ത
ജീവിതത്തെ കുറിച്ച് ചിന്തിക്കുവാന്‍   പോലും  അവള്‍ക്കു   കഴിയുന്നില്ല..ഹൃദയം  കൊളുത്തിവലിക്കുന്ന  വേദന ആണ് അങ്ങനെ ഓര്‍ക്കുമ്പോള്‍ പോലും ..

ധന്യയുടെ കണ്ണുകള്‍ നിറഞ്ഞോഴുയുകയാണ് ..കണ്ണുനീര്‍ മുന്നിലുള്ള ദൃശ്യങ്ങളെ അവ്യക്തമാക്കി കൊണ്ടിരുന്നു ..ജെറോമിന്റെ സുഹൃത്തുക്കളുടെ വാഹനവും പ്രതീക്ഷിച്ചു അവള്‍ ഗ്രൌണ്ടിന്റെ ഒരു ഭാഗത്തായി നിന്നു ..

 ജെറോംപറഞ്ഞത് പോലെ വൈറ്റ്  സാന്റ്രോ കാര്‍ വന്നു നിന്നു ..
ധന്യയുടെ  കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി..,അവള്‍ ചുറ്റും നോക്കി ..,ആരും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു ..
അവള്‍  ആകെ വിയര്‍ത്തുകുളിച്ചിരുന്നു ..
ധന്യയേം   കൊണ്ട് കാര്‍ ചീറിപാഞ്ഞു..

രെജിസ്ടര്‍ ഓഫീസില്‍ അക്ഷമനായി കാത്തുനില്‍ക്കുകയാണ് ജെറോമും സുഹൃത്ത് സനലും ..അവന്‍ വാച്ചിലേക്ക് നോക്കി സമയം പത്തര ..
മൊബൈല്‍ ശബ്ദിച്ചു ..
''ഡാ ഇത് ഞാന്‍ ആണ് റിയാസ് ..,ഞങ്ങള്‍ അവളെ പിക് ചെയ്യാന്‍ ഇവിടെ വന്നു ..പക്ഷെ  ധന്യയെ  കാണുന്നില്ല ..,അവളുടെ മൊബൈല്‍ നമ്പറും തന്നില്ലല്ലോ നീ  ..,അവള്‍ അവിടെ വന്നോ ..?
''ഇല്ലെട നിങ്ങള്‍   നന്നായി  നോക്ക്  അവള്‍ അവിടെ എവിടെയെങ്കിലും നില്‍പ്പുണ്ടാവും ..,കുറച്ചുമുന്പേ കൂടി ഞാന്‍ അവളെ വിളിച്ചതാണല്ലോ''
ഇത് പറഞ്ഞു വെച്ച് ഉടനെ ജെറോം  ധന്യയെ മൊബൈലില്‍ വിളിച്ചു ..,
പക്ഷെ നോട്ട് റീചബിള്‍ ആണ് ..

 ഹൃദയമിടിപ്പ്‌ കൂടി കൂടി വന്നു ..അവന്‍ ആകെ പരവശനായി ..
ഈശോയെ ഇവള്‍ എവിടെ പോയി..ആരോട് ചെന്ന് ചോദിക്കും ..
അവന്റെ മുഖത്തു  ഭീതി നിഴലിട്ടു.
സനല്‍ തുരുതുരാ ഫോണ്‍ ചെയ്തു കൊണ്ടിരുന്നു  ..പക്ഷെ നിരാശ ആയിരുന്നു ഫലം ..

സമയം നീങ്ങികൊണ്ടിരുന്നു ..,രേജിസ്ട്രാര്‍ ഊണ് കഴിക്കാനായി
 ഓഫീസ്  പൂട്ടിപോയി.
ജെറോം ആകെ   കുഴങ്ങി കസേരയിലിരുന്നു ..,
 അവന്റെ ചിന്തകള്‍ കാട് കയറി ..ഇനീ അവള്‍ക്കു എന്തെങ്കിലും ആപത്തു ..ദൈവമേ ..ശ്വാസം നിലക്കുന്നതുപോലെ ..
റിയാസും ദിനേശും സനലും ധന്യക്കായുള്ള തിരച്ചില്‍ തുടര്‍ന്നു..
അവരുടെ കൂടെ ജെറോമും ..
അവന്റെ ശരീരത്തോടൊപ്പം ചിന്തകള്‍ക്ക് എത്താനാവാതെ  യാന്ത്രികമായി ചലിച്ചുകൊണ്ടിരുന്നു  .

കോളേജ് പരിസരം..,ബസ്‌ സ്റ്റാന്റ് ..,റെയില്‍വേ സ്റ്റേഷന്‍, അങ്ങനെ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും അവര്‍ അരിച്ചുപെറുക്കി .
അവള്‍ വീട്ടില്‍ എത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്താന്‍ ജെറോമിന്റെ പെങ്ങളെകൊണ്ട് ധന്യയുടെ വീട്ടിലും വിളിപ്പിച്ചു ..
ഇല്ല അവള്‍ അവിടെയും എത്തിയിട്ടില്ല ..
ജെരോമും സുഹൃത്തുക്കളും ഭയവിഹ്വലരായി ..

അവസാനം റിയാസ് ആണ് പറഞ്ഞത്.
''എടാ നമുക്ക് പോലീസില്‍ അറിയിച്ചാലോ ..,പക്ഷെ ചിലപ്പോള്‍
നമ്മള്‍ എല്ലാവരും കുടുങ്ങും ..വാദി പ്രതി ആകും ''
ഏവരും  ജെറോമിനെ  ദയനീയമായി നോക്കി.
''അതെ ..നമുക്ക് പോലിസ് സ്ടഷനിലേക്ക് പോകാം '' ജെറോമിന്റെ വാക്കുകളില്‍ ഒരു അസ്വാഭാവിക ധൈര്യം കലര്ന്നു.
അവന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു .

ജെറോമിന്റെ മൊബൈല്‍  ശബ്ദിച്ചു
''ധന്യ കോളിംഗ് '' മൊബൈല്‍ സ്ക്രീനില്‍ തെളിഞ്ഞുവന്ന  അക്ഷരങ്ങളിലേക്ക്  അവന്‍ വീണ്ടും വീണ്ടും നോക്കി.
ആകാംഷക്ക്‌ വിരാമമിട്ടുകൊണ്ട് അവന്‍ 
കാള്‍ അറ്റന്‍ഡ് ചെയ്തു .
''ധന്യാ ..നീ എവിടെയാ..നിനക്കെന്തു പറ്റീ..,എത്ര   നേരമായി ഞങ്ങള്‍   നിന്നെ തിരക്കി നടക്കുവാ ..''
ജെറോമിന്റെ വാക്കുകളില്‍ സങ്കടവും പരിഭവവും .
''സിറ്റി  ഹോസ്പിറ്റലില്‍ നിന്നാണ് വിളിക്കുന്നത്‌ ..,നിങ്ങള്‍ എത്രയും പെട്ടെന്ന്
ഇവിടെ വരണം  '' മറുതലക്കല്‍ ഒരു പരുക്കന്‍ സ്വരം .

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശ്മശാന മൂകത അവരുടെ
ഇടയില്‍ തളം കെട്ടി . ജെറോമിന്റെ കണ്ണുകള്‍ നിറഞൊഴുകുകയായിരുന്നു..,റിയാസും കൂട്ടരും ആശ്വസിപ്പിക്കുവാന്‍ വാക്കുകളില്ലാതെ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

 ആശുപത്രി മുറ്റത്തു കാര്‍ നിര്‍ത്തി അകത്തേക്ക് നടക്കുമ്പോള്‍ ജെറോമിന്റെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു.
ഡോക്ടറുമായി സംസാരിച്ചു പുറത്തേക്കിറങ്ങിയ ജെറോമിന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു .

റൂം നമ്പര്‍ ഏഴു ലക്ഷ്യമാക്കി അവന്‍ വേഗത്തില്‍ ഓടി..,റിയാസിനും കൂട്ടര്‍ക്കും ഒന്നും മനസിലായില്ല ..,
അവരും ജെറോമിന്റെ പിന്നാലെ ഓടി .

കിടക്കയില്‍  പാതിമയക്കത്തില്‍ ധന്യ.
''മോളെ..എന്നാലും എനിക്ക് നിന്നെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ ..എന്നെ വിശ്വസിച്ചു ഇറങ്ങി വന്നിട്ട് ...''
അവളുടെ കിടക്കയിലേക്ക് വീണു കരയുകയാണ് ജെറോം.

അര്‍ദ്ധനിദ്രയില്‍ നിന്നും അവള്‍ മെല്ലെ കണ്ണുകള്‍ തുറന്നു ..
സുന്ദരമായ ആ കവില്തടങ്ങളും ചുണ്ടുകളും 
കാമാര്‍ത്തി പൂണ്ട മനുഷ്യ മൃഗങ്ങള്‍ വികൃതമാക്കി കളഞ്ഞിരിക്കുന്നു.
ജെറോം അവളുടെ വിരലുകളില്‍ വിരലോടിച്ചുകൊണ്ട് അവളെ ദയനീയമായി നോക്കി ..
കണ്ണുകള്‍ കോര്‍ത്തിണക്കാന്‍ അവര്‍  ഏറെ പാടുപെട്ടു..
ആരോടൊക്കെയോ ഉള്ള പകയുടെ അഗ്നി അവളുടെ കണ്ണുകളില്‍ ആളികത്തുന്നത് അവന്‍ കണ്ടു ..
വിജനമായ ഉള്ക്കാടിന്റെ ഭയാനകമായ നിശബ്ദതയില്‍ ഒരു കാട്ടുചെന്നായയെക്കാളും ക്രൂരമായി തന്റെ ശരീരത്തെ കടിച്ചു കീറിയ ഭ്രാന്തന്മാരോടുള്ള തീര്‍ത്താല്‍ തീരാത്ത പക..
നിമിഷങ്ങള്‍ക്കകം ആ പക കണ്ണുനീരിനു വഴിമാറി ..
ജീവനുതുല്യം സ്നേഹിച്ച അമ്മയെയും ഏട്ടനേയും കബളിപ്പിച്ച കുറ്റബോധം .
തന്റെ എല്ലാമായിരുന്ന ജെറോമിന് വേണ്ടി കാത്തു സൂക്ഷിച്ചതൊക്കെയും അപഹരിക്കപെട്ടുപോയല്ലോ എന്ന നഷ്ട്ട ബോധം .
ഇവിടെ ആരാണ് തെറ്റ് ചെയ്തത് ?
താനോ..?സമൂഹമോ ? അതോ പ്രണയമോ?
ധന്യയുടെ മനസ്സ് നുറുങ്ങുകയാണ്..പെറുക്കി കൂട്ടുവാന്‍ പോലും കഴിയാത്ത വിധം ചെറു കഷണങ്ങളായി ..

ജെറോം അവളുടെ നെറുകയില്‍ ചുംബിച്ചു ..
സകല  ശക്തിയും  സംഭരിച്ചു  അവള്‍ അവനെ തട്ടി  മാറ്റി ..
''മോളെ ഞാന്‍ ..''
അവന്‍ അര്ധോക്തിയില്‍ നിര്‍ത്തി .
''ജെറോം ഒരു ഉപകാരം  ചെയ്യുമോ  ..?''
അവളുടെ മുഖത്തു അപേക്ഷാഭാവം.
''നിനക്ക് വേണ്ടി ഞാന്‍ എന്തും ചെയ്യും..''
ജെറോമിലെ കാമുകന്‍ സട കുടഞ്ഞെഴുന്നേറ്റു.
''എന്നെ ഒന്ന് കൊന്നു തരുമോ ..''
ധന്യ വിതുമ്പി .
ഒരു നിമിഷത്തേക്ക് മൂകത .
പിന്നെ പൊട്ടി കരച്ചില്‍ ..
കണ്ണുനീര്‍ പ്രളയം .

**********************
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം.


''ധന്യാ ദേ അമ്മയുടെ ഫോണ്‍ ..,നീ ഇങ്ങു വന്നെ ..,അല്ലേല്‍ വേണ്ട.., ഞാന്‍ അങ്ങോട്ട്‌ വരാം ..''
ജെറോം മുറിയില്‍ നിന്ന് അവളുടെ അടുത്തേക്കോടി .
''ആരാ ..അമ്മയാണോ??''
അവളുടെ കണ്ണുകള്‍ വിടര്‍ന്നു ..മുഖത്തു ചിരി തെളിഞ്ഞു വന്നു .    
''എനിക്ക് സുഖാണമ്മേ..ഇല്ല അമ്മെ വോമിടിംഗ് ഒക്കെ കുറവുണ്ട് ..ഇപ്പോള്‍ ആറു മാസം ആയില്ലേ ..അടുത്ത മാസം എനിക്ക് അങ്ങോട്ട്‌ വരാല്ലോ ..അമ്മയുടെം മനുഎട്ടന്റെം അടുത്തേക്ക്‌ ..''
അവള്‍ വാചാലയായി .
ജെറോം അവളെ കണ്കുളിര്‍ക്കെ നോക്കി നിന്നു.
''നമ്മുടെ മോള്‍ക്ക്‌ എന്ത് പേരാണ് ഇടേണ്ടത് ''
ഫോണ്‍ സംസാരം കഴിഞ്ഞ ധന്യയോടു ജെറോമിന്റെ ചോദ്യം.
''ഇചായനോട് ആരാ പറഞ്ഞെ ഇത് മോള്‍ ആയിരിക്കുമെന്ന് ..,എന്റെ മനസ്സ് പറയുന്നു  മോന്‍ ആയിരിക്കുമെന്ന് ..''
അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.
ജെറോം അവളെ ചേര്‍ത്തു നിര്‍ത്തി ചെവിയില്‍ എന്തോ മന്ത്രിച്ചു ..
അവള്‍ നിര്‍ത്താതെ കിലുകിലെ ചിരിച്ചുകൊണ്ടിരുന്നു .
അപ്പോള്‍ അങ്ങ് ദൂരെ ആകാശത്തു ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ മഴയായി പെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ..
മഴയെ ഏറ്റുവാങ്ങാന്‍ കാത്തിരിക്കുന്ന വൃക്ഷങ്ങള്‍
സന്തോഷ നൃത്തമാടി ..
ഒരു ഇളംതെന്നലായി അത് അവരെ തഴുകികൊണ്ടിരുന്നു ..




Wednesday, August 24, 2011

പ്രണയത്തിന്റെ വികൃതികള്‍

'എന്നാലും സുധിയെട്ടന് ന്നോട് പറയാരുന്നു'
'പറഞ്ഞിരുന്നെങ്കില്‍ ഗായത്രി എന്നെ പ്രണയിക്കുമായിരുന്നോ?'
അയാളുടെ ചോദ്യത്തിന് മുന്‍പില്‍ അവള്‍ വാക്കുകളില്ലാതെ നിന്നു.
'ഏട്ടന് ഇപ്പോള്‍ കുടുംബമാണ് വലിയത് അല്ലെ ??ഞാന്‍ അപ്പോള്‍ ആരുമല്ലേ ???
പറ സുധിയെട്ടാ..?'
അവള്‍ അയാളുടെ നെഞ്ചില്‍ ചാരിനിന്നുകൊണ്ട്‌ തേങ്ങി .
'അങ്ങനെയല്ല കുട്ടി .,പ്രണയം ആര്‍ക്കും ആരോടും തോന്നാം ..,
തനിക്കു എന്നോട് തോന്നിയപോലെ ..പക്ഷെ..'

'അപ്പോള്‍ ഏട്ടന് എന്നെ സ്നേഹിചിട്ടെയില്ലാ..?'

'ഒരു ദുര്‍ലഭ നിമിഷത്തില്‍ ഞാനും കുട്ടിയെ സ്നേഹിച്ചു പോയി ..,പക്ഷെ ഇനീ എനിക്ക് വയ്യ ..,താന്‍ വീട്ടുകാര്‍ പറയുന്നത് കേള്‍ക്കണം ,കല്യാണ നിശ്ചയം കഴിഞ്ഞ കുട്ടിയ താന്‍ ,അത് മറക്കണ്ട '.

അയാള്‍ അവളെ ബലമായി തന്നില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു .
അവളുടെ കണ്ണുനീരിന്റെ നനവ്‌ അയാളുടെ നെഞ്ചിലേക്ക് അരിച്ചിറങ്ങി ..,
അവളുടെ മുഖം മെല്ലെ പിടിച്ച്ചുയര്‍ത്തികൊണ്ട് അയാള്‍ ചോദിച്ചു

'കുട്ടി എന്തിനാ എന്നെ ഇത്രയ്ക്കു സ്നേഹിക്കുന്നത് ,ഞാന്‍
വിവാഹിതന്‍ ആണെന്നറിഞ്ഞിട്ടും ,ഗായത്രിക്ക് എന്നെ വെറുത്തുകൂടെ..?'

'അങ്ങനെ ചിന്തിക്കാന്‍ കൂടെ എനിക്ക് കഴിയില്ല ,,എന്റെ പ്രണയം മുഴുവന്‍ ഞാന്‍ തന്നുകഴിഞ്ഞു ,ഇനീ മറ്റൊരാള്‍ക്ക് കൊടുക്കുവാന്‍ എന്റെ കൈയ്യില്‍ ഒന്നുമില്ല ,സുധിയെട്ടന്റെ ഓര്‍മ്മകള്‍ മതി എനിക്ക് ജീവിക്കാന്‍ ..'
കണ്ണുനീരില്‍ കുതിര്‍ന്ന ഒരു ചുംബനം അയാളുടെ ചുണ്ടില്‍ സമ്മാനിച്ചു അവള്‍ നടന്നകന്നു ..

സൂര്യകിരണങ്ങള്‍ ജനാലവിടവിനിടയിലൂടെ അയാളുടെ മുഖത്തേക്ക് പതിച്ചുകൊണ്ടിരുന്നു ..,

'നീയ് ഇവിടെ മൂടിപുതച്ചു സുഖംആയി കിടന്നോ കേട്ടോ ,നാളെ നിന്റെ ഗായത്രീടെ കല്യാണമാ'
റൂം മേറ്റ്‌ അഭിലാഷിന്റെ പരിഹാസത്തോടെയുള്ള സംസാരം കേട്ടുകൊണ്ട് അയാള്‍ മെല്ലെ എഴുന്നേറ്റു .

'പെണ്‍പിള്ളാര്‍ ആയാല്‍ ഇങ്ങനെ വേണം ഒരുത്തനെ സ്നേഹിക്കുക മറ്റൊരുത്തനെ കെട്ടി സുഖായി ജീവിക്കുക ..എന്താ പറയാ ..,ആ എന്ത് പറയാന്‍ നിനക്ക് നട്ടെല്ല് ഇല്ല ,,അതന്നെ ..അവള്‍ എന്റെ കൈയ്യില്‍ എങ്ങാനുമ വന്നു പെട്ടിരുന്നെങ്കില്‍ ..,അല്ല പ്രേമിക്കാനും വേണം യോഗം ..'

'ഒന്ന് നിര്‍ത്തെടാ ..,എനിക്ക് അവളെ കെട്ടാന്‍ അറിയാഞ്ഞിട്ടൊന്നും അല്ല ,,വേണ്ടാന്നു വെച്ചു ,എന്റെ കല്യാണം കഴിഞ്ഞതാണ് എന്ന് ഒരു നുണയും പറഞ്ഞു ,,പിന്നെ അവള്‍ എന്ത് ചെയ്യാന്‍ ..'

'ഓ ഹോ ഒരു മാന്യന്‍ ,ഒന്ന് പോടാ ,അവള്‍ അവളുടെ പാട് നോക്കി പോയി ..,ഇനീയിപ്പോള്‍ നിനക്കെന്തും പറയാല്ലോ ..,നിരാശാകാമുകന്‍ ..'

അഭിലാഷിന്റെ വാക്കുകള്‍ അയാളുടെ ഹൃദയത്തെ മുറിപ്പെടുത്തി കൊണ്ടേയിരുന്നു .
അയാള്‍ പെട്ടെന്ന് തന്നെ ഒരുങ്ങി റൂമിന് പുറത്തിറങ്ങി .

'എങ്ങോട്ടാ നിരാശകാമുകാ..?'
അഭിലാഷ് വിടാന്‍ ഭാവമില്ല .

'ഗായത്രിയെ കെട്ടാന്‍ പോകുവാ ,വരുന്നോ ..?'

അയാളുടെ വാക്കുകളില്‍ രോഷം കത്തിപടരുന്നുണ്ടായിരുന്നു

ദേശീയ പാതയിലൂടെ അയാളുടെ കാര്‍ ചീറിപാഞ്ഞു.
സഞ്ജീവനി ഹോസ്പിടലിന്റെ പാര്‍ക്കിങ്ങില്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു ഡോക്ടര്‍ ചെറിയാന്റെ റൂമിലേക്ക്‌ ധൃതിയില്‍ നടന്നു .
അനുവാദം പോലും ചോദിക്കാതെ അയാള്‍ അകത്തു കയറി .

'ഡോക്ടര്‍ ഞാന്‍ ഇനീ എത്ര നാള്‍ ജീവിക്കും ?എനിക്കറിയണം'

'എന്ത് പറ്റീ സുധി?പെട്ടെന്ന് ഇങ്ങനെ തോന്നാന്‍ ?'

'എന്നോട് സത്യം പറ ഡോക്ടര്‍ ,എനിക്ക് അതറിഞ്ഞേ തീരൂ '

'നോക്ക് സുധി, താങ്കള്‍ ഒരു ഹെപടെടിസ് ബി രോഗി ആണ് ,തുടക്കത്തില്‍ കണ്ടു പിടിക്കാന്‍ കഴിഞ്ഞു എന്നതാണ് തന്റെ ചികിത്സയിലെ ഏറ്റവും പോസിടീവായ കാര്യം ,അതുകൊണ്ട് തന്നെ ഞാന്‍ തരുന്ന മരുന്നുകളോട് തന്റെ ശരീരം നല്ല രീതിയില്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു ,ഇന്നലെ ഞാന്‍ ഇതൊക്കെ താങ്കളോടെ പറഞ്ഞിരുന്നല്ലോ .'

'അതെ ഡോക്ടര്‍ ,,പക്ഷെ ഞാന്‍ രക്ഷപെടുമോ?'

'ഒക്കെ ഈശ്വരന്റെ കൈയ്യില്‍ ..'

'എന്നാലും ഡോക്ടര്‍ ഞാന്‍ ജീവനോടെ ഇരുന്നാല്‍ കൂടി വന്നാല്‍
 എത്ര നാള്‍??'

'ഇട്സ് എ ഡിഫികല്റ്റ് കൊസ്റ്റ്യന്‍ ..,ഡോണ്ട് വറി സുധി ,,
താങ്കളുടെ അസുഖം ഭേദമാകും,
ഇത് വരെയുള്ള റിപ്പോര്‍ട്ട്സു അങ്ങനെയാണ് സൂചന തരുന്നത് .'

'ഒരു അഞ്ചു വര്ഷം കൂടെ എനിക്ക് ആയുസ്സ് ഉണ്ടാവുമോ ?'

'വൈ നോട്ട് സുധി ? തീര്‍ച്ചയായും .
ബട്ട്‌ യു ഷുഡ് റിമെംബര്‍ വന്‍ തിംഗ് ,ഈ കാലയളവിലും താങ്കളുടെ ശരീരത്തില്‍ രോഗാണുക്കള്‍ ഉണ്ട് ,അത് മറ്റുള്ളവരിലേക്ക് പകരാന്‍ താന്‍ കാരണം ആകരുത് ,മൈ പോയിന്റ്‌ ഈസ്‌ ഇറ്റ്‌സെ സെക്ഷ്വലി ട്രന്സ്മിട്ടെട് ഡിസീസ്.'

ഡോക്ടര്‍ക്ക്‌ നന്ദി പറഞ്ഞു അയാള്‍ വേഗം മുറിക്കു പുറത്തിറങ്ങി ,ആശുപത്രി വരാന്തയിലൂടെ നടന്നു .

ഗായത്രിയോടു എല്ലാം തുറന്നു പറയാം ,
അവള്‍ എന്നെ അത്രയ്ക്ക് സ്നേഹിക്കുന്നു ..,താനും .
ഒക്കെ അറിയുമ്പോള്‍ അവള്‍ എന്നെ ഉപേക്ഷിച്ചു പോകുമോ ..?
ഏയ്‌ അവള്‍ക്കു അതിനു കഴിയില്ല ..
ആദ്യം കുറച്ചു ദേഷ്യപ്പെടുമായിരിക്കും,അത് അവളുടെ ശീലം ആണ് ,,കുറച്ചു കഴിയുമ്പോള്‍ സ്നേഹമാകും ,,താന്‍ അറിഞ്ഞത്
പോലെ അവളെ ആര് അറിഞ്ഞിരിക്കുന്നു?

ഗായത്രിയുടെ ചിന്തകള്‍ അയാളുടെ ശരീരത്തിലേക്ക് ഒരു കുളിര്‍മയുള്ള കാറ്റ് പോലെ വീശികൊണ്ടിരുന്നു,,ആ ഇളംതെന്നലിനു ഗായത്രിയുടെ സുഗന്ധം .
അയാളുടെ കാലുകള്‍ക്ക് വേഗം കൂടി ,ഗായത്രിയുടെ അടുത്തു
എത്താന്‍ മനസ്സ് വെമ്പി .

അത്യാഹിത വിഭാഗത്തിന്റെ വരാന്തയിലൂടെ അയാള്‍ പുറത്തേക്കിറങ്ങി .
അവിടെ ആകെ ബഹളം, സ്ട്രെച്ചറില്‍ ഒരു പെണ്‍കുട്ടിയെ
കുറെ പേര്‍ തള്ളികൊണ്ട് പോകുന്നു ..,
ആള്‍ക്കൂട്ടത്തിനിടയിലൂടെ അയാള്‍ എത്തി നോക്കി .
വായിലൂടെ നുരയും പതയും ഒലിച്ചു
വികൃതമായ ഒരു മുഖം ,അയാള്‍ സൂക്ഷിച്ചു നോക്കി ,
അത് ഗായത്രി അല്ലെ ?
അതെ ..അത് അവള്‍ തന്നെ .
തന്റെ ഗായത്രി. മനസ്സില്‍ ഒരായിരം ചോദ്യശരങ്ങള്‍ ,,
അവള്‍ക്കിതെന്തു പറ്റി?
അയാളുടെ നെഞ്ചിടിപ്പ് കൂടിവന്നു .
എനിക്ക് പറയാന്‍ ഉള്ളത് കേള്‍ക്കാതെ ..,
ഇല്ല ,ഞാന്‍ അതിനു സമ്മതിക്കില്ല.

അത്യാഹിതവിഭാഗത്തിന്റെ പുറത്തെ ലോബ്ബിയില്‍ സുധി ഇരുന്നു .

'ആ കുട്ടിക്ക് ..?'

അയാളുടെ ചോദ്യം പൂര്‍ത്തിയാകുന്നതിനു മുന്‍പ് അവിടെ
 നിന്നവരില്‍ ഒരാള്‍ ചാടിപറഞ്ഞു
'ഭ്രാന്തു ..അല്ലാതെ എന്താ പറയുക ,നാളെ കല്യാണം നടക്കേണ്ട വീടായിരുന്നു ,ഏതോ ഒരുത്തന്‍ ചതിച്ചിട്ടു പോയി,അതിനു വിഷം എടുത്തു കഴിച്ചെന്നു ..,ആരും കണ്ടില്ല ,രാവിലെ കുട്ടിയുടെ അമ്മ
 ചെന്ന് കതകു തുറക്കുമ്പോള്‍ ഈ കോലത്തില്‍ കിടക്കുവാ,
മരിച്ചിട്ട് നേരത്തോടു നേരമായീന്നെ,പിന്നേം തന്തേം തള്ളേം പറയുവാ ഞങ്ങടെ കുട്ടി മരിച്ചിട്ടില്ലാ ...,ആശൂത്രീല്‍ കൊണ്ടുപോകാമേ എന്ന് ,അങ്ങനെ കൊണ്ടുവന്നതാ.'

പിന്നെ ഒന്നും കേള്‍ക്കാന്‍ നിന്നില്ല.

അയാളുടെ കണ്ണിലൂടെ ഇരുട്ട് അരിച്ചുകയറി ,ആശുപത്രി കോമ്പൌണ്ടില്‍  സുധി കുത്തി ഇരുന്നു ..അയാള്‍ ധരിച്ചിരുന്ന വസ്ത്രത്തിനു
ഗായത്രിയുടെ കണ്ണുനീരിന്റെ നനവ് ഉണ്ടായിരുന്നു,
ഗായത്രിയുടെ തേങ്ങലിന്റെ ശബ്ദം ചെവിയിലൂടെ അരിച്ചുകയറി ..,തലച്ചോറിനകത്ത് അവളുടെ കിലുകിലെയുള്ള ചിരിയുടെ മുഴക്കം .
ഗായത്രിയുടെ കണ്ണുനീരില്‍ കുതിര്‍ന്ന ചുംബനസ്പര്‍ശം ചുണ്ടില്‍
ഒരു നനവായി അയാളുടെ അന്തരാത്മാവിലേക്ക് അലിഞ്ഞിറങ്ങികൊണ്ടേയിരുന്നു..
ഒരു ഭ്രാന്തനെ പോലെ അയാള്‍ നിലവിളിച്ചു.

അപ്പോള്‍ പിറകില്‍നിന്നു ഒരു കൂട്ടനിലവിളി ഉയര്‍ന്നു കേട്ടു.
''ന്നാലും ന്റെ മോളെ നീ ഞങ്ങളെ വിട്ടുപോയല്ലോ..''

Thursday, June 9, 2011

ഞാനും ഒരു അമ്മയാണ്

ജീവിതം വഴി മുട്ടി നില്‍ക്കുമ്പോള്‍ നമ്മുടെ ചിന്തകള്‍ അതിവേഗം സഞ്ചരിക്കും .
എന്റെ  പേര് നിമ്മി ,
ബിസിനെസ്സില്‍ തകര്‍ന്നു ആത്മഹത്യ ചെയ്ത ഡാഡി ഭാര്യക്കും മക്കള്‍ക്കും വേണ്ടി ഒന്നും കരുതിവെച്ചിരുന്നില്ല.
ഡാഡിയുടെ തണലില്‍ ജീവിച്ചുവന്ന മമ്മക്ക്‌ ആ വിയോഗം താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.
'കണ്ച്ചനൈടല്‍ ഹാര്‍ട്ട്‌  ഡിസീസ്' ആയിരുന്നു എന്റെ കുഞ്ഞനുജന് ..,
അത് ശരിയാക്കുവാന്‍ നാലോ അഞ്ചോ ശസ്ത്രക്രിയകള്‍ ചെയ്യേണം ,ഓരോ സര്‍ജറിയും ഓരോ പ്രായത്തില്‍.ഡാഡി മരിക്കുമ്പോള്‍ അവനു  എട്ടു വയസ്സ് .
അതുവരെ നാല് ശസ്ത്രക്രിയ ചെയ്തു .
ഫൈനല്‍ സര്‍ജരിക്കുവേണ്ടിയുള്ള  പണം ഉണ്ടാക്കാന്‍ ബുദ്ധി മുട്ടുന്നതിനിടയ്ക്കആണ് 
ഡാഡിയുടെ ബിസിനസ് തകര്‍ന്നത് ..,അപ്പോള്‍ ഡാഡി മരണത്തിന്റെ വഴി തിരഞ്ഞെടുത്തു.

എനിക്ക് വളരെ വൈകി കിട്ടിയ അനിയനാണ് ടോം .
ഈ  അവസാന സര്‍ജറിയും വിജയിക്കും എന്ന ശുഭ വിശ്വാസത്തില്‍ ആണ് എല്ലാവരും .പക്ഷെ ...എങ്ങനെ ?
ഡിഗ്രിയും ടി ടി സി യും മാത്രം പഠിച്ച ഞാന്‍ എത്ര സ്ഥലത്ത് ജോലിക്ക് ശ്രമിച്ചു .
 ഒടുവില്‍  തുച്ചമായ ശമ്പളത്തില്‍ ജോലി ലഭിച്ചു ,,പക്ഷെ അതുകൊണ്ട് ടോമിന്റെ സര്‍ജറി നടത്താന്‍ കഴിയില്ല എന്ന് മനസ്സിലായി.
അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ഇംഗ്ലീഷ് ന്യൂസ്‌ പേപ്പറില്‍ കണ്ട പരസ്യം മൂലം എനിക്ക്  ലണ്ടനില്‍ പോകാന്‍  വഴി ഒരുങ്ങി.
ഉറങ്ങികിടന്നിരുന്ന വീട് മെല്ലെ ശബ്ദിച്ചു തുടങ്ങി .
മമ്മയുടെ മുഖത്തു എപ്പോഴൊക്കെയോ ചിരി മിന്നി മറഞ്ഞു ..,അയല്പക്കംകാരും മമ്മയുടെ ബന്ധുക്കളും സുഹൃത്തുക്കളും വാര്‍ത്ത അറിഞ്ഞു ഫോണ്‍ വിളിക്കാനും വീട്ടിലേക്കു വരാനും തുടങ്ങി.
വീട് ഒഴിഞ്ഞു കൊടുക്കണം എന്ന് പറഞ്ഞു ശല്യപ്പെടുത്തി കൊണ്ടിരുന്ന ഹൌസ് ഓണരിനെ കൊണ്ട് യാതൊരു ബുദ്ധി മുട്ടും ഇല്ലാതായി .
എങ്കിലും ഈ ജോലി എങ്ങനെ ശരിയായി എന്ന് പലര്‍ക്കും സംശയമില്ലാതില്ല ..,
ചിലരൊക്കെ അത് ചോദിക്കുകയും ചെയ്തു .
അവരോടൊക്കെ മമ്മ പറഞ്ഞു 'എല്ലാം  എന്റെ നിമ്മി മോള്‍ടെ ഭാഗ്യം,പുണ്യാളന്മാര്‍ തുണച്ചു '.
അങ്ങനെ ഒരു ജനുവരി നാലാം തീയതി ഞാന്‍ യാത്രയായി ..,അന്നാണ് ആദ്യമായി വിമാനത്തില്‍ കയറിയത് .
ലണ്ടനില്‍ ചെന്ന് പത്തു മാസത്തിനകം ടോമിന്റെ സര്‍ജരിക്കുള്ള മുഴുവന്‍ തുകയും നാട്ടിലേക്ക് അയച്ചു  കൊടുത്തു.
ഞാന്‍ നാട്ടില്ചെന്നിട്ടു  മതി സര്‍ജറി എന്ന് ടോം വാശി പിടിച്ചു ..,ഡോക്ടര്‍ പറഞ്ഞു താമസിപ്പിക്കാന്‍ പാടില്ല എന്ന് .
പക്ഷെ തനിക്കു അവധി എടുത്തു നാട്ടില്‍ ചെല്ലുവാന്‍ കഴിയാത്ത അവസ്ഥ ആയിരുന്നു .
അങ്ങനെ നവംബര്‍ ഇരുപതാം തീയതി ടോം മോന്റെ സര്‍ജറി അല്ല  മരണം .
ഞാന്‍ ഏറ്റവും ദുഖിച്ച ദിവസം ..,അവനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ പോലും കഴിഞ്ഞില്ല തനിക്കു .
എന്റെ ജീവിതത്തില്‍ എന്നോട്   തന്നെ പുച്ഛം
തോന്നിയ ദിനം ആയിരുന്നു അന്ന് .
സ്വന്തം ചോരയെ രക്ഷിക്കുവാന്‍ വേണ്ടി ഞാന്‍ എന്തെല്ലാം സഹിച്ചു ,,,
അഞ്ചു ലക്ഷം രൂപക്കുവേണ്ടി ഞാന്‍ എന്റെ ശരീരം ആണ് വിറ്റത്.
അന്ന് പത്രത്തില്‍ കണ്ട പരസ്യം ഇന്നും  കണ്മുന്‍പില്‍ മായാതെ നില്‍ക്കുന്നു .
വാണ്ട്‌   സരോഗൈറ്റ്‌  മദര്‍ . നാട്ടില്‍ ആര്‍ക്കും  അറിയാത്ത രഹസ്യം .
ജോലിക്കെന്നു പറഞ്ഞു    താന് ‍പോയത് സ്വന്തം ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കാന്‍ ആയിരുന്നു.
വിവാഹം കഴിഞ്ഞു അഞ്ചു  വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലാതിരുന്ന  മലയാളി  ദമ്പതികള്‍ക്ക് വേണ്ടി .
ജോണ്‍ - ലീന  .
നല്ല ആള്‍ക്കാര്‍ ..,കടലോളം ഇരമ്പുന്ന എന്റെ ആവലാതികള്‍ എല്ലാം  അവരുടെ  സ്നേഹത്തിന്റെ മുന്‍പില്‍ ഇല്ലാതായി .
ലീനക്ക് കുട്ടികള്‍ ഉണ്ടാകില്ല എന്ന് നൂറു ശതമാനവും ഡോക്ടര്സ് ഉറപ്പിച്ചു പറഞ്ഞപ്പോള്‍ ആണ് ഇങ്ങനെ ഒരു സാഹസത്തിനു അവര്‍ മുതിര്‍ന്നത് .
എന്നെയും കൊണ്ട് അവരുടെ ഫാമിലി ഡോക്ടറിന്റെ അടുക്കല്‍ പോയി ക്ലിനികല്‍
ഡീടയിലസ് എന്നെ ബോധ്യപ്പെടുത്തി
ലീനയുടെ  എഗ്ഗ്സ്  അഥവാ ഒവം ഫെര്ടിലിസെഷന് കേപബില്‍ അല്ല  ,,
അത് മാത്രമല്ല അവരുടെ യുടെറിന്‍ മസില്സ് വീക്ക്‌ ആണ് അതുകൊണ്ട് ഒരു ഭ്രൂണത്തെ താങ്ങുവാനുള്ള ശക്തി ഗര്‍ഭ പാത്രത്തിനു ഇല്ല ..,അതിനാല്‍  എന്റെ ഒവംസും ജോണിന്റെ സ്പെര്‍മ്സും   ഇന്‍ വിട്രോ ഫെര്ടിലിസശന്‍ എന്ന പ്രക്രിയയിലൂടെ സംയോജിപ്പിച്ച് എന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു .
അങ്ങനെ നീണ്ടു പോയി ഡോക്ടറിന്റെ വിശധീകരണങ്ങള്‍ .
അവയില്‍ പകുതിയും തനിക്കു അന്ന് മനസിലായില്ല .
അവിടെ വെച്ച് തന്നെ ലീഗല്‍ ഡോകുമെന്റ്സ്  ഒപ്പിട്ടു   . ഈ ഗര്‍ഭാവ സ്ഥയില്‍ തന്റെ  എല്ലാവിധ ചിലവുകളും (പ്രസവം അടക്കം ) അവര്‍ വഹിക്കുമെന്നും അത് കൂടാതെ ഇന്ത്യന്‍ റുപ്പീസ് അഞ്ചു ലക്ഷം പേ ചെയ്യും എന്നൊക്കെ ആയിരുന്നു അതില്‍ എഴുതിയത് .
ടോം മോന്റെ മുഖം ആയിരുന്നു തനിക്കു ശക്തി പകര്‍ന്നത് .
ടോം മരിച്ച അതെ ദിവസം ആണ് എനിക്ക് മോള്‍ പിറന്നത്‌ ..പക്ഷെ ഒരു തരി പോലും താന്‍ സന്തോഷിച്ചില്ല ..,എല്ലാ വേദനയും സഹിച്ചിട്ടും ഒന്നും തനിക്കു സ്വന്തമല്ലല്ലോ എന്നോര്‍ത്തപ്പോള്‍ വിങ്ങികരഞ്ഞുപോയി .
പിറ്റേ ദിവസം ആണ് ലീന എന്നോട് ടോമിനെ കുറിച്ച് പറഞ്ഞത് .
കടല്‍തീരത്തു പടുത്തുയര്‍ത്തിയ മണല്കൊട്ടാരം പോലെ എന്റെ സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ന്നുവീനു .
പ്രസവിച്ച ചോരകുഞ്ഞുമായി എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാലോ എന്ന് തോന്നി ..പക്ഷെ ..മനസാക്ഷി അനുവദിച്ചില്ല.
പിന്നീടുള്ള മൂന്നുമാസങ്ങള്‍ ..,വിഷമം കടിച്ചമര്‍ത്തി കടന്നുപോയി  .
എന്റെ കുഞ്ഞിനെ അവര്‍  ലാളിക്കുന്നതു കണ്ടുനില്‍ക്കാനുള്ള മനോധൈര്യം ഇല്ലായിരുന്നു .
രാത്രികളില്‍  ആരുമറിയാതെ ഞാന്‍ ഏറെ കരഞ്ഞു .
അതിവേഗം  ഓടികൊണ്ടിരിക്കുന്ന ആ പട്ടണത്തില്‍ ഞാന്‍ ഒറ്റപ്പെട്ടതുപോലെ ..,
ചുറ്റും ഉള്ളവര്‍ പരിഹസിച്ചു  ചിരിക്കുന്നതുപോലെ,,എനിക്ക് എന്നോട് വെറുപ്പ്‌ തോന്നി .
കോന്റ്രാക്ടിന്റെ കാലാവധി കഴിഞ്ഞു .
ചിറകറ്റു വീണ പക്ഷിയെ പോലെ ഞാന്‍ ആ പട്ടണത്തോടു യാത്ര പറഞ്ഞു .
അപ്പോഴും എന്റെ മാത്രം സ്വന്തമായ എന്തോ ഒന്ന് എന്നെ പിറകോട്ടു കൊളുത്തിവലിച്ചുകൊണ്ടിരുന്നു.
രക്ത  ബന്ധം  നിയമത്തിന്റെ കുരുക്കുകളില്‍ മുറുകി  ശ്വാസം മുട്ടിമരിച്ചുകഴിഞ്ഞിരുന്നു.,
എന്നില്‍ നിന്നും അടര്‍ത്തി എടുത്ത ആ കുരുന്നിന് അവര്‍-അവളുടെ മാതാപിതാക്കള്‍- പേരിട്ടു 'ഏയ്‌ന്ചല്‍ ' .
നാട്ടിലെത്തിയപ്പോള്‍  അമ്മയോട് എല്ലാം തുറന്നു  പറഞ്ഞാലോ എന്ന് തോന്നി ,,പക്ഷെ കഴിഞ്ഞില്ല .
അമ്മ തന്നെ അവിശ്വസിക്കില്ലായിരിക്കാം ,,പക്ഷെ പിന്നീട്  തോന്നി വേണ്ട ..,
ഡാഡിക്ക്  പിറകെ ടോം ..എന്റെ കാര്യം കൂടെ അറിഞ്ഞാല്‍ മമ്മക്ക്‌ താങ്ങാനുള്ള കരുത്തു കാണില്ല .
ലീന ഒരിക്കല്‍ ഫോണ്‍ വിളിച്ചിരുന്നു .
പിന്നീട് വിളിച്ചിട്ടേ ഇല്ല .
എന്റെ സ്വപ്നങ്ങളില്‍ എയ്ന്ചല്‍ മോള്‍ വിരുന്നു വന്നുകൊണ്ടേയിരുന്നു .
പുത്തന്‍ ഉടുപ്പുകള്‍ ഇട്ടു കുസൃതികുട്ടി ആയി ..ഓര്‍മകളില്‍ നിന്നും മായ്ക്കാന്‍ ശ്രമിച്ചാലും അവള്‍ സ്വപ്നങ്ങളിലൂടെ എന്നെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു ..,കവിളില്‍ നനുത്ത സ്പര്‍ശമായി അവളുടെ കുഞ്ഞു ചുണ്ടുകള്‍ ..,എത്രയോ രാത്രികളില്‍  മോളെ എന്ന് വിളിച്ചുകൊണ്ടുഞെട്ടി ഉണര്‍ന്നു  .
മമ്മ എന്നും  ചോദിക്കും   നീ ഇന്നലെ  എന്ത് സ്വപ്നമാ  കണ്ടത് എന്ന്..
'ആ .. ഓര്‍മയില്ല   'എന്ന് പറയും ..,
ചിലപ്പോള്‍  തോന്നും പറഞ്ഞാലോ ഞാനും ഒരു അമ്മയാണെന്ന് .
അല്ല എന്തിനു  പറയാന്‍..??
അങ്ങനെയിരിക്കെ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും ആ പട്ടണത്തിലേക്ക് യാത്ര തിരിച്ചു  ,ലീന വിളിച്ചിരുന്നു ..അത്യാവശ്യമായി ഞാന്‍ അങ്ങോട്ട്‌ ചെല്ലണം  പോലും.
ടിക്കെറ്റും മറ്റും ഒരാള്‍  കൊണ്ടുതന്നു.
മമ്മയോടു  പല  കള്ളങ്ങള്‍ പറഞ്ഞു.
മോള്‍ക്ക്‌  എന്തെങ്കിലും ആപത്തു..??
ആ ചിന്തയാണ് മനസ്സില്‍ മുഴുവനും ..
എയര്‍പോര്‍ട്ടില്‍ ഡ്രൈവര്‍ വന്നിരുന്നു
അയാള്‍ എന്നെ നേരെ ഒരു ഹോസ്പിടലിലേക്ക് ആണ് കൊണ്ടുപോയത് ..,തനിക്കു ഒന്നും മനസിലായില്ല .
ഇന്റെന്സിവ് കെയര്‍ യുനിടിന്റെ മുന്‍പില്‍ ചെന്ന് നിന്നു,അവിടെ ജോണ്‍ നില്‍ക്കുന്നു ..,എപ്പോഴും നല്ല ടിപ് ടോപ്‌ ആയി വേഷം ധരിക്കാറുള്ള ജോണ്‍ ആകെ കോലം കെട്ടു കുറ്റി താടി ഒക്കെ വളര്‍ത്തി ,,എന്റെ കണ്ണുകള്‍ ചുറ്റും പരതി, മോള്‍ക്ക്‌ വേണ്ടി .
എന്റെ മോള്‍ ..?
'ഇല്ല അവള്‍ക്കൊന്നും പറ്റിയിട്ടില്ല ..,പക്ഷെ  ലീന ..'
രക്താര്ബുധത്തിന്റെ അവസാന സ്റെജില്‍ ആയിരുന്നു ലീന..,അവരുടെ ആഗ്രഹാപ്രകാരമാണ് എന്നെ വിളിപ്പിച്ചത് ..,മോളെ എന്നെ ഏല്‍പ്പിക്കാന്‍ . അവര്‍ക്കറിയാം ഞാന്‍ മാത്രമേ അവളെ പൊന്നുപോലെ നോക്കുകയുള്ളൂ എന്ന് . .
ലീനയുടെ കൈയില്‍ നിന്നു എന്റെ പൊന്നു
മോളെ വാങ്ങുമ്പോള്‍   എന്റെ കൈകള്‍ വിറച്ചു  ..,കണ്ണുനീരില്‍  കുതിര്‍ന്ന ചുംബനങ്ങളാല്‍ അവളെ ഞാന്‍ വാരിപ്പൊത്തി.
വീര്‍പ്പുമുട്ടിയിട്ടെന്നോണം  അവള്‍ കരഞ്ഞു എന്റെ കൈയ്യില്‍ നിന്നും കുതറി ലീനയുടെ ദേഹത്തേക്ക് വീഴാന്‍ തുടങ്ങി.ആ രണ്ടു വയസ്സുകാരിക്ക് അറിയില്ലെല്ലോ താനാണ് അമ്മ എന്ന് .
ലീന യാത്ര ആയി ..,പോകുന്നതിനു മുന്‍പ് എന്റെ  കൈ ജോണിന്റെ കൈയ്യില്‍ വെച്ചിട്ട് പറഞ്ഞതാണ് എയ്ന്ചല്‍   മോളുടെ പപ്പയെ ഒറ്റയ്ക്ക് ആക്കരുത്  എന്ന് ..
ഞാന്‍ ഒന്നും മറുപടി  പറഞ്ഞില്ല .
എത്രയോ പ്രാവശ്യം ചിന്തിച്ചതാണ് പണ്ട് താന്‍ വാങ്ങിച്ച പൈസ തിരിച്ചു കൊടുത്ത് ജോണിന്റെ കൈയ്യില്‍ നിന്നും കുഞ്ഞിനെ  അങ്ങ് കൊണ്ട് പോയാലോ എന്ന് ..
പക്ഷെ ..കഴിഞ്ഞില്ല ..കാരണം ഒരിക്കല്‍ ഞാന്‍ അനുഭവിച്ചതാണ്‌ ..,സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ പിരിയുമ്പോള്‍ ഉണ്ടാകുന്ന വേദന .
ആ വേദനയിലേക്ക് ഒരു തെറ്റും ചെയ്യാത്ത അയാളെ എങ്ങനെ ..?
ലീന മരിച്ചിട്ട് മൂന്നു   വര്‍ഷങ്ങള്‍ പിന്നിട്ടു .
ഞാനും ജോണും മോളും ഒരു വീട്ടില്‍ ഇന്നുവരെയും ,
കാരണം ഞങ്ങള്‍  അവളുടെ മാതാപിതാക്കള്‍  ആണ് .
ഞാനും ജോണും തമ്മിലുള്ള    സംഭാഷണങ്ങള്‍ മോളെ കുറിച്ച് മാത്രം അല്ലെങ്കില്‍ മോള്‍ക്ക്‌ വേണ്ടി മാത്രം.
ലണ്ടനില്‍ നിന്നും കേരളത്തിന്റെ  ഒരു കൊച്ചു കോണിലേക്ക് ഞങ്ങള്‍ താമസം മാറ്റി ..,ചോദ്യശരങ്ങള്‍ ആയി വന്നവരെ ഒക്കെ ജോണ് ഒറ്റയ്ക്ക് നേരിട്ടു.
സ്നേഹത്തിന്റെ ഒരു തുള്ളി    പോലും കൊടുക്കാത്ത  എന്നെ എന്തിനു അയാള്‍ കരുതുന്നു ???
ആദ്യ ഭാര്യക്ക് വേണ്ടിയോ അതോ  അയാളുടെ  മോള്‍ക്ക്‌  അല്ല നമ്മുടെ  മോള്‍ക്ക്‌ വേണ്ടിയോ ..?
മമ്മക്ക്‌ ഇന്ന് എല്ലാം അറിയാം .,സ്വന്തം അമ്മയെപോലെ ആണ് അയാള്‍ക്ക്‌  എന്റെ മമ്മ .
'മോളെ നീ ഒരു അമ്മ മാത്രം അല്ല ഭാര്യയും കൂടെ ആണ് 'മമ്മ എന്നും  ഓര്‍മിപ്പിക്കും .
പക്ഷെ തനിക്കു  അതിനു കഴിയുന്നില്ല ..


അഞ്ചുവയസ്സുകാരിയുടെ  ശബ്ദം എന്നെ ഓര്‍മകളില്‍ നിന്നും തിരിച്ചുവിളിച്ചു .
'പപ്പാ  ..ഇന്ന് ഞാന്‍ മമ്മീടെ  കൂടെ കിടന്നോട്ടെ ..? നാളെ ഞാന്‍ ഉറപ്പായും പപ്പാടെ  കൂടെ കിടക്കാമേ ...'
.
എന്റെ കണ്ണുകള്‍ അവളില്‍ നിന്നും തെന്നി  മാറി  ജോണിന്റെ കണ്ണുകളില്‍ ഉടക്കി ..
പരാതികള്‍ ഒന്നും ഇല്ലാതെ അയാള്‍ തലയാട്ടി .
എന്റെ മനസ്സ് എന്നോട് എന്നും ചോദിക്കുന്ന  ആ ചോദ്യം   ആവര്‍ത്തിച്ചു .
'ഞാന്‍ ഒരു അമ്മ ആണ് ..പക്ഷെ ഒരു  ഭാര്യ ആണോ..??'





Wednesday, December 8, 2010

ലക്ഷ്മിയുടെ സ്വന്തം ശ്രീ ..

                                                                 
                                                                 
















2009 ജനുവരി 20
ഇന്ന് നമ്മുടെ  ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികം ..ഓര്‍മ്മയുണ്ടോ ലക്ഷ്മി  നിനക്ക് ..?
എങ്ങനെ മറക്കാന്‍ കഴിയും അല്ലെ..?? ദേവുമോള്‍ക്ക്‌ കല്യാണപ്രായമായിരിക്കുന്നു .
ഇത്തവണ അവധിക്കു വരുമ്പോള്‍ അവളോട്‌ ഇക്കാര്യം ഒന്ന് സൂചിപ്പിച്ചാലോ  ..?
എനിക്കിനി അധിക നാള്‍ ഇല്ല എന്നൊരു തോന്നല്‍ .
നിന്നെ ദേവുമോളെ ഏല്‍പ്പിച്ചു സമാധാനത്തോടെ എനിക്ക് പോകാം ..,
കാരണം അവള്‍ നിന്നെ അത്രയേറെ സ്നേഹിക്കുന്നു ..
എനിക്കറിയാം ഇപ്പോള്‍ നീ പറയും 'എങ്കിലും ശ്രീയേട്ടന്റെ അത്ര ഇല്ലാന്ന് ' ...
ഇവിടെ നിര്‍ത്തട്ടെ ....
 നിന്റെ  ശ്രീ..

ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ ദേവിക അച്ഛന്റെ ഡയറി കുറുപ്പുകളിലൂടെ കണ്ണോടിച്ചു .
ന്യൂസ്‌ പേപ്പര്‍ പുറകില്‍ നിന്നും വായിച്ചു ശീലമുള്ള അവള്‍ അതെ സിദ്ധാന്തം ഇവിടെയും പ്രയോഗിച്ചു .
അച്ഛന്‍ എഴുതിയത് ശരി  അല്ലെ ? എന്താണ് താന്‍ അമ്മയെ ഇത്ര അതികം സ്നേഹിക്കുന്നത് ?
പെണ്‍കുട്ടികള്‍ക്ക് പൊതുവേ അച്ഛനോട് ആണ് അടുപ്പം കൂടുതല്‍ എന്ന് അച്ഛമ്മ പറയാറുണ്ട്‌.
പക്ഷെ തന്റെ കാര്യത്തില്‍ നേരെ മറിച്ചാണ് .
എന്തിനും എപ്പോഴും ദേഷ്യപ്പെടുന്ന ,വീട്ടില്‍ നിയന്ത്രണ രേഖ വരച്ചു തന്നെ വളര്‍ത്തിയ
അച്ഛനോടുള്ള കടുത്ത അമര്‍ഷത്തിന്റെ പ്രതിഫലനം ആണോ  വെറുപ്പായി അച്ഛനിലേക്കും
സ്നേഹമായി അമ്മയിലെക്കും ഒഴുകിയത് ?
ടെന്‍ത്തില്‍  പഠിക്കുമ്പോള്‍ഒരു ദിവസം  ട്യൂഷന്‍ കഴിഞ്ഞ് ലേറ്റ് ആയി വന്നതിനു തന്നെ അടിച്ച അച്ഛനോട്  തീര്‍ത്താല്‍ തീരാത്ത പക ആയിരുന്നു മനസ്സില്‍ അന്നും ഇന്നും .എം ബി എ ക്ക് പഠിക്കാന്‍ മൈസൂരില്‍ അഡ്മിഷന്‍ കിട്ടിയ ദിവസം ..അന്നാണ്  ദേവിക മതി മറന്നു ആഹ്ലാദിച്ചത്‌ .
അന്ന് അവള്‍ കണ്ടു  അച്ഛന്റെ മ്ളാനമായ മുഖം .എല്ലാരും പറഞ്ഞു ദേവൂട്ടി പോകുന്നതിന്റെ സങ്കടം ആണെന്ന് .പക്ഷെ ദേവൂട്ടി വിശ്വസിച്ചില്ല ..യുദ്ധത്തില്‍ തോറ്റ പടയാളിയുടെ മുഖം ആണ് അവള്‍ അച്ഛനില്‍ കണ്ടത്.
ഓര്‍മ്മകള്‍ ചിന്തകളായി ദേവികയുടെ മനസ്സിനെ ആക്രമിച്ചു കീഴ്പ്പെടുത്തികൊണ്ടിരുന്നു ..,അക്ഷമയോടെ അവള്‍ ഡയറിയുടെ  താളുകള്‍ മറിച്ചു.
അച്ഛന് അമ്മയോടുള്ള പ്രണയത്തിന്റെ കാവ്യ ഭാവനകള്‍ ആയിരുന്നു അവയില്‍ ഏറെയും .
പലതും വായിക്കുവാന്‍ അവള്‍ മിനക്കെട്ടില്ല . അച്ഛന്റെ ഉള്ളില്‍ പ്രണയം കുടി കൊണ്ടിരുന്നു എന്ന് അംഗീകരിച്ചു കൊടുക്കാനുള്ള മടി ആവാം കാരണം .

2006 ജൂണ്‍ 1 .
ലക്ഷ്മി ..,ഇന്ന് നമ്മുടെ ദേവൂട്ടിയുടെ ഇരുപത്തൊന്നാം പിറന്നാള്‍ ആണ് .
പക്ഷെ അവള്‍ക്കു അവധി കിട്ടില്ലപോലും ഇവിടം വരെ ഒന്ന് വന്നുപോകാന്‍ .
സാരമില്ല ...ഈ അച്ഛന്റെ മുഖം കാണാന്‍ അവള്‍ക്കു ഇഷ്ട്ടമില്ലായിരിക്കും അല്ലെ ..?
നിന്നെ എങ്കിലും വന്നു ഒന്ന് കാണാമായിരുന്നു .
ഞാന്‍ വാങ്ങിയ പിറന്നാള്‍ സമ്മാനം നിന്റെ കൈ കൊണ്ട് കൊടുക്കുന്നത്
 കൊണ്ട് അവള്‍ വാങ്ങുന്നു.അപ്പോള്‍ ആ മുഖത്തു  വിടരുന്ന സന്തോഷം ..,
പിന്നെ നിന്നെ കെട്ടിപിടിച്ചു ദേവൂട്ടി ഉമ്മ വെയ്ക്കും ..,അത് കാണുമ്പോള്‍  എന്റെ മനസ്സ് നിറയും  .പക്ഷെ ദേവൂട്ടിയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു നില്‍ക്കാന്‍ എനിക്ക് വയ്യ ..,
എന്തിനായിരിക്കാം അവള്‍ കരയുന്നത്..?? അപ്പോള്‍  എന്റെ നെഞ്ചു പിടയും ലക്ഷ്മി .
എന്നിട്ടും നീ എന്തെ കരയാത്തത് ?? അതോ നീയും കരയുക ആണോ ? കണ്ണുനീരില്ലാതെ?
ദേവൂട്ടിയുടെ മനസ്സിലെ എന്റെ പ്രതിച്ഹായയെ  മാറ്റുവാന്‍ സാധ്യമല്ല ..
അത് അങ്ങനെ തന്നെ ഇരിക്കട്ടെ .
എനിക്ക് അതില്‍ സങ്കടമില്ല ..കാരണം അവള്‍ നിന്നെ ഒത്തിരി സ്നേഹിക്കുന്നു ..
എന്റെ കാലശേഷം അവള്‍ നിന്നെ പൊന്നു പോലെ നോക്കും .
ഉറക്കം കണ്ണിമകളെ വലയ്ക്കുന്നു..ഇനീ കിടക്കട്ടെ

നിന്റെ ശ്രീ..


ദേവികയുടെ കണ്ണുകളില്‍ നിന്നും കണ്ണ് നീര്‍ത്തുള്ളികള്‍  അടര്‍ന്നു വീണു കൊണ്ടിരുന്നു ..
ആര്‍ക്കു വേണ്ടി എന്ന് അവള്‍ തിരിച്ചറിഞ്ഞില്ല .

'ദേവൂട്ടിയേ കിടക്കാനായില്ലേ ?? രാവിലെ എണീറ്റ്‌ അച്ഛനെ കാണാന്‍ പോകേണ്ടതല്ലേ?..
ലൈറ്റ് അണച്ചു കിടക്കാന്‍ നോക്ക് കുട്ടീ ..'
അപ്പുറത്തെ റൂമില്‍ നിന്നും അച്ചമ്മയാണ് .

ഒരു നോവല്‍ വായിക്കുന്ന ആകാംക്ഷയോടെ ദേവിക ഡയറികള്‍ ഓരോന്നായി മറിച്ചു കൊണ്ടിരുന്നു .
അവിടെ അവള്‍ കണ്ടു പുതിയ ഒരാളെ ..മകളുടെ കുട്ടിയുടുപ്പുകള്‍  ഭദ്രമായി അലമാരയില്‍ സൂക്ഷിച്ചു വെയ്ക്കുന്ന  അച്ഛനെ ..,മകള്‍ പഠിക്കാന്‍ ദൂരത്തേക്കു പോയപ്പോള്‍ അവളുടെ കുഞ്ഞു നാളിലെ  കളിപ്പാട്ടങ്ങള്‍ ക്കൊപ്പം ഉറങ്ങുന്ന അച്ഛനെ  ..ഓരോ പിറന്നാളിനും അവള്‍ക്കിഷ്ട്ടപെട്ട സമ്മാനങ്ങള്‍ വാങ്ങി അമ്മയുടെ കൈയ്യില്‍ 
കൊടുക്കുന്ന  അച്ഛനെ  ..എന്ത് കൊണ്ട് ഈ    അച്ഛന്‍ നേരത്തെ  തന്റെ മുന്‍പില്‍ വന്നില്ല ..
താനും മനസിലാക്കിയില്ല ..അച്ഛനെ..


2003 ഓഗസ്റ്റ് 10

ഈ ദിവസം എനിക്ക് ഒരിക്കലും മറക്കാന്‍  കഴിയില്ല ..
പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസമാണ്  നിന്റെ മനസ്സിന്റെ താളം  നഷ്ട്ടപെട്ടത് .അപ്പുറത്ത് കളിച്ചുകൊണ്ടിരുന്ന ദേവൂട്ടിയെ കാണാതായപ്പോള്‍ നീ  പരിഭ്രാന്ത ആയതും അലമുറ ഇട്ടു കരഞ്ഞതും ഒക്കെ ഇന്നെന്ന  പോലെ   മനസ്സില്‍ തെളിയുന്നു ..ദേവൂട്ടിയെ തിരിച്ചു കിട്ടി ..
പക്ഷെ  എന്റെ  ലക്ഷ്മിയെ എനിക്ക് നഷ്ട്ടപെട്ടു ..ഇന്നും  നീ ദേവൂട്ടി എന്ന് വിളിച്ചു  വീടിനു  ചുറ്റും നടക്കുമ്പോള്‍ എനിക്ക് ഒരു പ്രാര്‍ഥനയെ ഉള്ളൂ ..
എന്നെങ്കിലും എന്റെ ലക്ഷ്മിക്ക്  ദേവൂട്ടിയെ തിരിച്ചറിയാന്‍   കഴിയണമേ  എന്ന്..
നിനക്ക് അറിയാന്‍ കഴിയാതെ പോയ സ്നേഹവുമായി അവള്‍ നിന്റെ കൂടെയുണ്ട് ..
ഭക്ഷണം കഴിച്ചു കൈ കഴുകി   നിന്റെ സാരിതലപ്പിലാണ് അവള്‍ ഇന്നും  കൈ തുടക്കുന്നത് .
നീ ഉറങ്ങുന്നത് വരെ അവള്‍ നിന്നെ തന്നെ നോക്കി  ഇരിക്കും ..ലക്ഷ്മീ നിനക്കറിയാമോ 
നമ്മുടെ മോള്‍ നന്നായി  പടം വരയ്ക്കും..സത്യം .നിന്റെ എത്ര പടം ദേവൂട്ടി വരച്ചിരിക്കുന്നു ?
എല്ലാവരും (അമ്മപോലും)എന്നോട് പറഞ്ഞു  നിന്നെ ഉപേക്ഷിക്കാന്‍ ..
അത് ഞാന്‍ ചെയ്തില്ല ..അഞ്ചു വര്‍ഷത്തെ പ്രണയത്തിനോടുവില്‍ ഒരുമിച്ച
നമ്മുടെ  സ്വപ്‌നങ്ങള്‍  എല്ലാം പാതി വഴിയില്‍ ആണ് ..
നീ എന്റെ  കൂടെ ഉണ്ടാവണം ..നമ്മുടെ മോളെ വളര്‍ത്തി മിടുക്കി ആക്കണ്ടേ ?
അച്ഛനും അമ്മയും ആകുന്നതിനിടയില്‍   അവളോടുള്ള സ്നേഹം പ്രകടിപ്പിക്കുവാന്‍ ഞാന്‍ മറന്നു  പോയി ..എനിക്ക് ഭയം  ആയിരുന്നു  മാനസിക രോഗി ആയ  അമ്മയെ അവള്‍ വെറുക്കുമോ എന്ന് ..
അവള്‍ നമ്മുടെ മോള്‍ അല്ലെ ? അവള്‍ക്കു അതിനു  കഴിയില്ല  .
ദേവൂട്ടി നിന്നെ ഒരുപാട് സ്നേഹിക്കുന്നു ..
നിന്നോട് പറയാനുള്ളത് എല്ലാം ഞാന്‍ ഇവിടെ എഴുതിവെയ്ക്കും ..,
അപ്പോള്‍ മനസ്സിന്   ആശ്വാസമാകും  ..
ഒരിക്കല്‍ നമ്മുടെ ദേവൂട്ടിയെ നിനക്ക് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഞാന്‍ ഇല്ലെങ്കിലും
എല്ലാം നീ അറിയണം ..നമ്മുടെ മോള്‍ എങ്ങനെ നിന്നെ സ്നേഹിച്ചെന്നും ഒക്കെ ..
ഇന്ന് നിന്നോട് ഒത്തിരി സംസാരിച്ചു അല്ലെ ??
പണ്ടും നീ പറയുമായിരുന്നു ശ്രീയേട്ടന്‍ സംസാരം തുടങ്ങിയാല്‍ നിര്‍ത്തില്ലാ എന്ന് ..
ഇപ്പോഴും   അതെ ശീലം തന്നെ ..എന്റെ ലക്ഷ്മിയോടല്ലേ..?
തല്‍കാലം നിര്‍ത്തട്ടെ ..

ലക്ഷ്മിയുടെ സ്വന്തം ശ്രീ..



പുറത്തു  മഴ പെയ്തു തുടങ്ങി   ..ദേവിക  കരച്ചില്‍ ഒതുക്കാന്‍ പാടുപെട്ടു ..അവള്‍ പൊട്ടികരഞ്ഞു ..
കരച്ചിലിന്റെ ശബ്ദം  ഇടിവെട്ടി പെയ്യുന്ന മഴയില്‍ അലിഞ്ഞുചേര്‍ന്നു  ..
ആദ്യമായി ദേവൂട്ടി കരയുകയാണ്   അച്ഛന് വേണ്ടി  ..
അര്‍ബുദം എന്ന മഹാരോഗം അച്ഛന്റെ ശ്വാസ കോശത്തെ കീഴ്പ്പെടുത്തുംപോഴും
അതൊന്നും  തന്നെ അറിയിച്ചില്ല ..
ഇപ്പോള്‍ ഹോസ്പിറ്റലില്‍  അത്യാഹിത വിഭാഗത്തില്‍ ജീവനും മരണത്തിനും ഇടയില്‍ ..
ഇല്ല ..എനിക്ക് എന്റെ അച്ഛനെ വേണം ..കൊതി തീരെ സ്നേഹിക്കുവാന്‍  ..

നെഞ്ചോടു അടുക്കിപിടിച്ച ഡയറികളുമായി അവള്‍ അമ്മയുടെ അരികിലേക്ക് ചെന്നു ..
പാവം ..  ഉറക്കം പിടിച്ചിരിക്കുന്നു ..
ദേവിക അമ്മയെ കെട്ടി പിടിച്ചു  കരഞ്ഞു .
അവളുടെ കരച്ചിലിന്റെ ശബ്ദം അകാശസീമകളെ പോലും
മറികടക്കുന്നതായിരുന്നു .
ആരോ കതകു തുറന്നു ..
'അപ്പൊ കുട്ടി എല്ലാം  അറിഞ്ഞോ..?'
കണ്ണ്നീരിനിടയിലൂടെ അവള്‍ കണ്ടു, അച്ചമ്മയാണ് .
'എന്താ..അച്ചമ്മേ ..?'
വിറയ്ക്കുന്ന സ്വരത്തില്‍ ദേവിക ചോദിച്ചു .
'ആശുപത്രീന്ന് മോഹന്‍ വിളിച്ചിരുന്നു ..ശ്രീ.....'
അവരെ മുഴുമിക്കുവാന്‍ ദേവിക സമ്മതിച്ചില്ല ..അലറി കരഞ്ഞു കൊണ്ട് അവള്‍ പുറത്തേക്കോടി ..
അപ്പോഴും ലക്ഷ്മി ഉറങ്ങുകയായിരുന്നു ...

Friday, August 13, 2010

മീനാക്ഷിയെ തേടി ..














പ്രതീക്ഷിക്കാത്ത നേരത്താണ് ഡല്‍ഹിയിലേക്കു ചെല്ലാന്‍ ബഷീറിക്ക
വിളിച്ചു പറഞ്ഞത് ,നാളെതന്നെവണ്ടികേറണംപോലും .
ടിക്കറ്റ്‌ഒക്കെഏര്‍പ്പാടാക്കീട്ടുണ്ട് ,
ഇക്കയോട്പറ്റില്ല എന്ന്പറയാന്‍ വയ്യ  ,
അത്രയ്ക്കൊരു ആത്മ ബന്ധമുണ്ട് .ഗോള്‍ഡ്‌ ബിസിനെസ്സില് ‍കാലങ്ങളോളം
ഡാഡിയുടെ കൂടെ നിഴലായി ഉണ്ടായിരുന്ന ആളാണ്‌ ,ഇന്ന് ഡാഡി ഇല്ല ,
എല്ലാ ഉത്തരവാദിത്വങ്ങളും തന്റെ തലയില്‍ വെച്ചിട്ട് യാത്രയായി ,ജോണി നെടുവീര്‍പ്പിട്ടു .

ബഷീറിക്ക കുറച്ചു ദിവസത്തേക്ക് ദുബൈക്ക് പോകുന്നു ,ഡല്‍ഹിയിലുള്ള ഷോപ്പ്
ജോണിയെ ഏല്‍പ്പിച്ചിട്ട് പോകാനാണ് പ്ലാന്‍ .,ജോണിയെ  ആകുമ്പോള്‍
വിശ്വസിച്ചു എല്പ്പിക്കാമല്ലോ എന്നോര്‍ത്താവും .ഡല്‍ഹിയിലേക്കു  
പലപോഴായി പോയിട്ടുണ്ട് ,മിക്കപ്പോഴും ഷോപ്പിലേക്ക്  ഗോള്‍ഡ്‌ 
എത്തിക്കാന്‍ ആണ് പോവാറ് ,
ഇതാദ്യമായാണ് മറ്റൊരു ആവശ്യവുമായി യാത്ര.

പ്ലട്ഫോര്മില്‍ മനുഷ്യരെ തട്ടിയിട്ടു നടക്കാന്‍ വയ്യ.
ട്രെയിന്‍ വരുന്നുണ്ട് ,മഴയും പെയ്യാന്‍ തുടങ്ങിയിരിക്കുന്നു ,
ചൂളം വിളിച്ചുകൊണ്ടു കേരള  എക്സ്പ്രെസ്സ് വന്നു നിന്നു .
ഇറങ്ങുന്നവരെക്കാള്‍ കേറുന്നവരുടെ തിരക്കാണ് ,
ഒരു വിധത്തില്‍  ജോണിയും അകത്തു കേറി ,
സീറ്റ് നമ്പര്‍ തപ്പിപിടിച്ച് പെട്ടി അപ്പര്‍ ബെര്‍ത്തില്‍ വെച്ച് സ്ഥാനമുറപ്പിച്ചു .
സീറ്റുകള്‍ ചിലത് കാലിയാണ് ,ഇനിയും യാത്രക്കാര്‍ കേറുവാന്‍ ഉണ്ട്.

ട്രെയിന്‍ വീണ്ടും ചൂളം വിളിച്ചു ,യാത്രയാക്കാന്‍ വന്നവര്‍ ധൃതിയില്‍
 വണ്ടിയില്‍ നിന്നും ഇറങ്ങി ,
മക്കളെ യാത്രയാക്കാന്‍ വന്നു കരയുന്ന അമ്മമാര്‍ ,
ഭര്‍ത്താവിനെ യാത്രയാക്കി വിതുമ്പുന്ന ഭാര്യ ,
അങ്ങനെ പല കാഴ്ചകള്‍ ,ട്രെയിന്‍ സ്റ്റേഷനില്‍  നിന്നും നീങ്ങിത്തുടങ്ങി .

'ഹായ് അയാം,ദീപക്  ..,ദീപക്  ചാറ്റര്‍ജി  ..ആന്‍ഡ്‌ യു ..?'
തൊട്ടപ്പുറത്തിരിക്കുന്ന ചെറുപ്പകാരന്റെ കൈകള്‍ ജോണിക്ക് നേരെ നീണ്ടു .
.' ജോണി '
എന്തോ അധികം സംസാരിക്കാന്‍ തോന്നിയില്ല .

മൊബൈല്‍ ഫോണ്‍ എടുത്തു കാള്‍ ചെയ്യാനെന്ന വ്യാജേന ജോണി
ഡോറിന്റെ  അടുത്തേക്ക്‌ പോയി ..,
അവിടെ നിന്നു യാത്ര ചെയ്യുന്നതിന്  ഒരു പ്രത്യേക സുഖം ആണ് ,
മീനാക്ഷിക്കും ഒരുപാട് ഇഷ്ട്ടമായിരുന്നു ..,
ഇത് പോലെ മഴയുള്ള ഒരു ദിവസം ഇതേ കേരള  എക്സ്പ്രെസ്സില്‍ വെച്ച് ആണ്
മീനാക്ഷിയെ ജോണി കണ്ടുമുട്ടിയത്‌ .നീല കണ്ണുകള്‍ ഉള്ള  വെളുത് മെലിഞ്ഞ സുന്ദരി ,
വളരെ സോഷ്യല്‍ ആയി ഇടപെടുന്ന ആ സുന്ദരികുട്ടിയെ ഒറ്റ നോട്ടത്തില്‍ ജോണിക്ക് ഇഷ്ട്ടമായി .
'ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് '
ഡല്‍ഹിയില്‍ ഉപരി പഠനത്തിനു പഠിക്കുക ആയിരുന്നു അവള്‍ അന്ന് .

കല പില സംസാരിക്കുന്ന മിടുക്കി പെണ്‍കുട്ടി ജോണിയുടെ ഹൃദയത്തില്‍
പ്രണയത്തിന്റെ വിത്തുകള്‍ പാകി .
"എല്ലാ പ്രാവശ്യവും അച്ഛന്‍ കൂടെ വരും ,ഇപ്രാവശ്യം മാത്രം വന്നില്ല ,
എനിക്ക് അച്ഛനോട് പിണക്കമാ ..,"
അങ്ങനെ എന്തെല്ലാം ആണ് ഒറ്റ ശ്വാസത്തില്‍ അവള്‍ പറഞ്ഞു തീര്‍ത്തത്    .
നാട്ടിലെ മുത്തശിയുടെ വിശേഷങ്ങളും ,ഡല്‍ഹിയിലെ പഞ്ചാബി കൂട്ടുകാരുടെ
തമാശകളും പറഞ്ഞാല്‍ തീരാത്ത കഥകള്‍ ഉണ്ടായിരുന്നു മീനാക്ഷിക്ക് പറയാന്‍ .
ഇതിനിടയില്‍ തന്റെ ഇഷ്ടം പറയാന്‍ ജോണിക്ക് പേടി ആയിരുന്നു .
രണ്ടു ദിവസങ്ങള്‍ എങ്ങനെ പോയി എന്നറിഞ്ഞില്ല .

നയി ദില്ലി റെയില്‍വേ സ്ടഷനില്‍ വണ്ടി ചെന്നു നിന്നപ്പോള്‍ ആണ്
അവളോടുള്ള തന്റെ ഇഷ്ട്ടം ജോണി അറിയിച്ചത് .
അതുവരെ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്ന അവള്‍ പെട്ടെന്ന് നിശബ്ദയായി .
മറുപടിയായി അവള്‍ ഒന്നും പറഞ്ഞില്ല .
അവളെയും കാത്തു സ്റെഷനില്‍ നിന്നിരുന്ന അങ്കിളിന്റെ  കൂടെ അവള്‍ പോയി ,
യാത്ര പോലും പറയാതെ .
പക്ഷെ ആ കണ്ണുകള്‍ ജോണിയോടു സംസാരിക്കുന്നത് പോലെ അയാള്‍ക്ക്‌ തോന്നി .
പിറകെ ചെന്നു ഫോണ്‍ നമ്പര്‍ ചോദിച്ചാലോ എന്ന് കരുതിയതാണ് ..,
പിന്നെ തോന്നി വേണ്ടാന്നു .

ആ ഇഷ്ട്ടം പറയേണ്ടിയിരുന്നില്ല എന്നും തോന്നി ,എന്നാല്‍  ഒരു പക്ഷെ അവള്‍
യാത്ര എങ്കിലും പറഞ്ഞേനെ .
ഡല്‍ഹിയിലേക്കുള്ള  ഓരോ യാത്രയിലും
മനസിന്റെ ഒരു കോണില്‍ അണയാത്ത  പ്രതീക്ഷ ഉണ്ട് ..,
എവിടെ എങ്കിലും വെച്ച് മീനാക്ഷിയെ വീണ്ടും കണ്ടുമുട്ടുമെന്ന് .
ചിലര്‍ പറയും  പ്രണയം ഒരു നിമിഷത്തില്‍ തോന്നുന്ന  വികാരം മാത്രം  ആണെന്ന് ..,
ജോണിയും  അങ്ങനെ കരുതി .
എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്  അയാളില്‍  നാമ്പെടുത്ത പ്രണയത്തിനു
ഇന്നും മാറ്റങ്ങള്‍ഒന്നും സംഭവിചിട്ടില്ല ,കണ്ടുമുട്ടുന്ന ഓരോ മുഖങ്ങളിലും
അയാള്‍ മീനാക്ഷിയെ പരതി.
വിവാഹത്തിനു നിരബന്ധിക്കുന്ന അമ്മയോടും പറഞ്ഞു 'ഞാന്‍ സ്നേഹിക്കുന്ന പെന്കുട്ടിക്കായുള്ള തിരച്ചിലില്‍ ആണ് അമ്മെ ഇപ്പോള്‍' എന്ന് .
അപ്പോള്‍  അമ്മ പറയും 'ഈ ചെക്കന് വട്ടായോ ദൈവമേ 'എന്ന് .

ഡല്‍ഹിയില്‍ മീനാക്ഷി പഠിച്ചിരുന്ന കോളേജിലും ജോണി പോയിരുന്നു ,
അവിടുത്തെ പ്രിന്‍സിപ്പല്‍ പറഞ്ഞത് മീനാക്ഷി ഭോപ്പാലിലുള്ള ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയിലേക്ക് ജോലി കിട്ടി പോയി എന്നാണു .
ഇത്തവണ തിരിച്ചു വരുമ്പോള്‍ ഭോപ്പാലില്‍ ഇറങ്ങി
പ്രിന്‍സിപ്പാള്‍ തന്ന വിലാസം വെച്ച് അന്വേഷിക്കണം . 
ജോണി മനസില്‍ പ്ലാന്‍ ചെയ്തിട്ടുണ്ട് ..,കണ്ടാല്‍  എന്താ പറയുക  ..?
ഒന്നും അറിയില്ല അയാള്‍ക്ക്‌.എങ്കിലും കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട് ..,
അത് ഒരു വിങ്ങലായി ഉള്ളിന്റെ ഉള്ളില്‍ ..,ചിലപ്പോള്‍ രണ്ടു കണ്ണ് നീര്തുള്ളികളായി ..

തീവണ്ടി കുതിച്ചു പായുകയാണ് ..പട്ടണങ്ങളും ,ഗ്രാമങ്ങളും ,വനങ്ങളും കടന്ന് .
' ഡു യു സ്പീക് ഹിന്ദി..?' ദീപക്  വീണ്ടും രംഗത്തെത്തി .
'നോ ..,ഒണ്‍ലി ലിറ്റില്‍ ..' ജോണിയുടെ മറുപടി .
'കാന്‍ യു സ്പീക് മലയാളം ..? ജോണി ഒന്നിരുത്തി ചോദിച്ചു .
'കൊരച്ച് അരിയാം..ഐ നോ മാന്‍ ഇട്സ് വെരി ടഫ് ..'
ദീപക് ചാറ്റര്‍ജി  ചിരിച്ചു .
'ബട്ട്‌ ബിലിവ്  മി.., ഐ ലൈക്‌ മലയാളീസ് ..,ദേ ആര്‍ വെരി ഹോനെസ്റ്റ് 
ആന്‍ഡ്‌ ഹാര്‍ഡ് വര്‍ക്കിംഗ്‌ ..'
ദീപക്  പറഞ്ഞത് ശരിയെന്ന അര്‍ത്ഥത്തില്‍ ജോണി തല ആട്ടി .
'സൊ വേര്‍ ആര്‍  യു ഗോയിംഗ് ?ഡല്‍ഹി..?
'യെസ്' വിശദമായ സംഭാഷണത്തില്‍  താല്പര്യം ഇല്ലെന്ന  മട്ടില്‍ ജോണി പയ്യെ
അപ്പര്‍ ബെര്‍ത്തിലേക്ക് കയറാന്‍ തുടങ്ങി .
'ജോണി..കീപ്‌ മൈ വിസിറ്റിംഗ് കാര്‍ഡ്‌ ,നെക്സ്റ്റ് സ്ടഷന്‍ ഈസ്‌ ഭോപ്പാല്‍ ,
ഐ വില്‍ ഗെറ്റ് ഡൌണ്‍ ദേര്‍ ,നൈസ് മീറ്റിംഗ് യു ..'
ആള് പാവമാണെന്ന് തോന്നുന്നു, ജോണി മനസ്സില്‍ പറഞ്ഞു  .
പേര്‍സില്‍  നിന്നും ജോണി തന്റെയും  വിസിറ്റിംഗ് കാര്‍ഡ്‌  അയാള്‍ക്ക്‌ കൊടുത്തു .
'ഇഫ്‌ യു കം ടു ഡല്‍ഹി ഓര്‍ പാലക്കാട്‌   ,ജസ്റ്റ്‌ വിസിറ്റ് അവര്‍  ഷോപ്സ്,
അഡ്രസ്‌ ആന്‍ഡ്‌ ഫോണ്‍ നമ്പര്‍ ഈസ്‌ ദേര്‍ ' ജോണി ചിരിച്ചു കൊണ്ട് പറഞ്ഞു .
'യാ ഷുവര്‍ ..,ഇന്ഫാക്റ്റ് ഐ ഓഫന്‍ വിസിറ്റ് ദീസ് പ്ലസെസ്..താങ്ക്സ് '

ട്രെയിന്‍ ഭോപ്പാല്‍ സ്റ്റേഷന്‍  അടുത്തുകൊണ്ടിരുന്നു ..,
തീവണ്ടിയുടെ ജനാലക്കരികില്‍ ജോണി ഇരുന്നു.
മഞ്ഞ ബോര്‍ഡില്‍ കറുപ്പ് കൊണ്ട് എഴുതിയ അക്ഷരങ്ങള്‍ തെളിഞ്ഞു വരുന്നു   ..,
ട്രെയിനിനു വേഗത കുറഞ്ഞു വന്നു ,പിന്നെ ഒരു മൂളലോടെ നിന്നു .
ദീപക്  ജോണിയോടു യാത്ര പറഞ്ഞു തിടുക്കത്തില്‍ ഇറങ്ങി പോയി .
ജോണിയുടെ കണ്ണുകള്‍ ഭോപ്പാല്‍ സ്റ്റെഷനിലൂടെ   നടന്നു നീങ്ങുന്ന ആള്‍ക്കൂട്ടത്തിലായി..,
അതിനിടയില്‍ അയാള്‍ കണ്ടു ..,താന്‍ തേടുന്ന മുഖം ,അതെ അത് മീനാക്ഷി തന്നെ ..,
ജോണിയുടെ ഹൃദയമിടിപ്പിന് വേഗത കൂടി ..,കൈയും കാലും മരവിച്ചത്‌ പോലെ .
അയാള്‍ ട്രെയിനില്‍ നിന്നും ചാടി ഇറങ്ങി ..,മീനാക്ഷി നിന്ന പ്ലാറ്റ് ഫോം ലക്ഷ്യമാക്കി നടന്നു   ..,
കാലുകള്‍ക്ക് വേഗത  പോര എന്ന് തോന്നി .
അടുത്തു എത്തിയപ്പോഴേക്കും അവള്‍ തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു ..,
ജനസമുദ്രത്തിനിടയില്‍ എങ്ങോ മറഞ്ഞു ..
മീനാക്ഷീന്നു  ഉറക്കെ വിളിച്ചാലോ എന്ന് ജോണിക്ക് തോന്നി ..,
ട്രെയിനിന്റെ ചൂളമടി ശബ്ദം അയാളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു .
ജോണി ഓടി വന്നു ട്രെയിനില്‍ കയറി.

ഒരു നിമിഷം തനിക്കു തോന്നിയ ഹാലുസിനെഷന്‍ ആയിരുന്നോ അത് .
അല്ല ഒരിക്കലുമല്ല ,അത് മീനാക്ഷി ആയിരുന്നു..,
ഒന്ന് ഉറപ്പാണ് അവളും   എന്നെ കണ്ടിരുന്നു ..,
പിന്നെ   ഞാന്‍ ചെന്നപ്പോഴേക്കും എന്തിനു അവള്‍ നടന്നകന്നു..?
എന്നില്‍ നിന്നും ഒളിച്ചോടുകയാണോ ..? ഒരു പക്ഷെ ആയിരിക്കാം .
ജീവിതത്തിന്റെ ഏടുകള്‍ അവളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയുട്ടാണ്ടാവും ..?
പണ്ട് താന്‍ കണ്ട  മിടുക്കി പെണ്‍കുട്ടിയുടെ പ്രസരിപ്പൊന്നും ആ മുഖത്തു കണ്ടില്ല ..,
ജോണിയുടെ ചിന്തകള്‍ കാട് കയറി..,എപ്പോഴോ അയാള്‍ ഉറക്കത്തിലേക്ക് വഴുതി വീണു .

കണ്ണ് തുറന്നപ്പോള്‍ എല്ലാവരും ലഗേജു എടുത്തു വെയ്ക്കുന്നതിന്റെ തിരക്കില്‍ ആയിരുന്നു .
ജോണിയും എഴുനേറ്റു തന്റെ സ്യൂട്ട്‌ കേസ് എടുത്തു റെഡി  ആയിഇരുന്നു ,
നിസ്സാമുദിന്‍ സ്റ്റേഷന്‍  എത്തിയിരിക്കുന്നു .
അടുത്തത്‌ ന്യൂ ഡല്‍ഹി സ്റ്റേഷന്‍ ആണ് ..,തിരക്കായത് കൊണ്ട്,
തന്നെ കൂട്ടികൊണ്ടുപോകാന് ബഷീറിക്ക വരില്ല  പകരം
ഇക്കാടെ സുഹൃത്തായ വിനോദ് വരും .
പറഞ്ഞത്  പോലെ  തന്നെ അവിടെ എത്തിയപ്പോള്‍ വിനോദ് സന്നിഹിതനായിരുന്നു ..,
അയാളുടെ  കൂടെ ബഷീരിക്കയുടെ ഫ്ലാറ്റിലേക്ക് പോകുമ്പോഴും
കന്മുന്നില്‍ നിറഞ്ഞു നിന്നത് മീനാക്ഷി ആയിരുന്നു .

സ്യൂട്ട്‌  കേസ്  ഫ്ലാറ്റില്‍ വെച്ചു കുളിച്ചു ഫ്രഷ്‌ ആയപ്പോഴേക്കും
 ബഷീറിക്കായുടെ ഫോണ്‍  വന്നു
'ഡാ ജോണിയെ ..,ഇയ്യ് ഇങ്ങട്  വെക്കം വന്നെ ..,അന്നോട്‌ സീരിയസ് ആയിട്ട്
 ഒരു കൂട്ടം പറയനോണ്ട് '
 ജോണി വിനോദിന്റെ കൂടെ
ഷോപ്പിലേക്ക് എത്തി  .
ചെന്നതെ ബഷീറിക്ക ജോണിയെ ജ്വേല്ലറിയുടെ  അകത്തെ മുറിയിലേക്ക്
വിളിച്ചു കൊണ്ട് പോയി .
'അന്റെ മൊബൈലില്‍ വിളിചീട്ടു കീട്ടീല്ലാന്നു പറഞ്ഞു ഓള്‍ ഇവിടെ ഷോപ്പിലേക്ക് വിളിചിട്ടുണ്ടായിരുന്നു'
'ആരാ ഇക്ക ,ഒന്ന് തെളിച്ചു പറ..? ജോണിക്ക് ആകാംഷ ആയി .
'എടാ അന്റെ പെണ്ണ് ..ആ മീനാക്ഷി ..ഇയ്യ് എത്യാലുടന്‍ ഓള്‍ക്ക് മിസ്സ്‌ കാള്‍ വിടാനും പറഞ്ഞിരിക്ക്നു'
ജോണി അന്താളിച്ചു പോയി ..,സ്വപ്നമോ സത്യമോ ..?
ബഷീറിക്കായുടെ കൈയ്യില്‍ നിന്നും നമ്പര്‍ വാങ്ങി ഡയല്‍ ചെയ്യുമ്പോള്‍
അയാളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു .
പലവട്ടം വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല ,ജോണിക്ക് ടെന്‍ഷന്‍ കൂടി .
തന്റെ ഇഷ്ട്ടം നേരില്‍ അറിയിച്ചിട്ട് ഇതുവരെ മീനാക്ഷിയോട് ഒന്ന് സംസാരിച്ചിട്ടില്ല..,
അവള്‍ക്ക് എങ്ങനെ തന്റെ നമ്പര്‍ കിട്ടി ..?
എന്ത് പറയാന്‍ ആയിരിക്കും അവള്‍  വിളിച്ചത്..?
ആലോചിച്ചു കൊണ്ടിരികുന്നതിനിടയില്‍ ജോണിയുടെ മൊബൈല്‍ ശബ്ദിച്ചു .
അതെ മീനാക്ഷി തന്നെ .
'ഹലോ '
'ഞാനാണ് ..മീനാക്ഷി ..'
'അന്ന് ഒന്നും പറഞ്ഞില്ല ..'ജോണിയുടെ ശബ്ദം ഇടറി.
'ഒത്തിരി പറയണം  എന്നുണ്ടായിരുന്നു ..പക്ഷെ .. 'മീനാക്ഷിയുടെ പതുങ്ങിയ സ്വരം .
'സാരല്ല ..,എന്നെ വിളിച്ചല്ലോ ,അത് മതി ..
മീനാക്ഷിയെ ഞാന്‍ ഭോപ്പാല്‍ റെയില്‍വേ സ്ടഷനില്‍ വെച്ചു ഇന്നലെ
കണ്ടത് പോലെ തോന്നി ..'
'ഞാനും കണ്ടിരുന്നു .ജോണിയെ ..'
'അപ്പോള്‍ ..അത് ..'
'അതെ അത് ഞാന്‍ തന്നെ ആയിരുന്നു ..'
'പിന്നെ എന്നെ കണ്ടപ്പോള്‍ ..എന്തെ പോയ്‌ കളഞ്ഞത് ..?'
ജോണി പരിഭവത്തോടെ  ചോദിച്ചു
'ഞാന്‍ എന്റെ ഹസ്ബന്റിനെ വെയിറ്റ് ചെയ്ത് നില്‍ക്കുകയായിരുന്നു  ..'
ഒരു നിമിഷം ചലനമറ്റ് നിന്നു പോയി അയാള്‍ .
ലോകം കീഴ്മേല്‍ മറിയുന്നത് പോലെ ..,എന്ത് പറയണം
 എന്ന് ജോണിക്ക് അറിയില്ലായിരുന്നു.
'ഒരിക്കല്‍ ജോണി എന്നെ തേടി വരുമെന്ന് ഞാന്‍ കരുതി ..,
ജോണിയോടുള്ള ഇഷ്ട്ടം മനസ്സില്‍ വെച്ചു
ഏറെ നാള്‍ കാത്തിരുന്നു ..എവിടെയെങ്കിലും വെച്ചു കണ്ടു മുട്ടും എന്ന് സ്വപ്നം കണ്ടു ..
ഇപ്പോള്‍ കണ്ടുമുട്ടിയപ്പോള്‍ ഏറെ വൈകി പോയി ..'
താനും ഇത് പോലെ മീനാക്ഷിയെ തേടി യാത്ര ചെയ്തു എന്ന് അവളോടെ പറഞ്ഞാലോ
അയാള്‍ ഒരു നിമിഷം ഓര്‍ത്തു .പിന്നെ തോന്നി വേണ്ട ..,
അതിനു ഇവിടെ യാതൊരു പ്രസക്തിയും ഇല്ല .
കണ്ടു മുട്ടെണ്ടിയിരുന്നില്ല ഇപ്പോള്‍..അയാളുടെ ഹൃദയം തേങ്ങുകയായിരുന്നു .
'മീനാക്ഷിക്ക് നല്ലത് വരട്ടെ ..സന്തോഷത്തോടെ ഇരിക്കുന്നു എന്ന് അറിഞ്ഞല്ലോ 
അത് മതി ,നമ്പര്‍ എങ്ങനെ കിട്ടി..?
'എന്റെ ഹസ്ബന്റിന്റെ  കൈയ്യില്‍ നിന്നു ..'
ജോണിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല .
'അതെങ്ങനെ ..?' 
' എന്റെ ഹസ്ബന്റിനെ ജോണി അറിയും ,ദീപക്  ..,ദീപക് ചാറ്റര്‍ജി  '
താന്‍ ട്രെയിനില്‍ വെച്ചു കണ്ട ദീപക് , ജോണി ഓര്‍ത്തു ..
'അറിയാം,ഹി ഈസ്‌ എ നൈസ് മാന്‍ ' ജോണി പറഞ്ഞു .
'അങ്കിളിന്റെ  ഭോപ്പാലില്‍ ഉള്ള കമ്പനിയുടെ പാര്‍ട്ട്‌നെര്‍ കൂടി ആണ് അദ്ദേഹം ,
ഹി ഈസ്‌ ഫ്രം കല്കട്ട  .അയാള്‍ക്ക്‌ എന്നെ ഒരുപാട് ഇഷ്ടമായിരുന്നു ,പിന്നെ അങ്കിളിനും  എല്ലാവര്ക്കും
അയാളെയും ഇഷ്ടമായിരുന്നു ..ഒടുവില്‍ എനിക്ക് സമ്മതിക്കേണ്ടി വന്നു '
'മീനാക്ഷിക്ക് അയാളെ ഇഷ്ട്ടമായിരുന്നോ  ..?ജോണി അറിയാതെ ചോദിച്ചു പോയി.
അവള്‍ ചിരിച്ചു  .
'ജീവിതം ചിലപ്പോള്‍ ഒക്കെ ഒരു വിട്ടുവീഴ്ചയാണ് ..,പലര്‍ക്കും വേണ്ടി ..,പിന്നെ അതില്‍ സന്തോഷം കണ്ടെത്താന്‍ നാം ശീലിക്കുന്നു, അല്ലെ..?'
മീനാക്ഷീടെ ചോദ്യത്തിന് ജോണിക്ക്  ഉത്തരം കണ്ടെത്താനായില്ല .
പണ്ട് താന്‍ കണ്ട വായാടി പെണ്ണില്‍ നിന്നും മീനാക്ഷി ഒത്തിരി മാറിയിരിക്കുന്നു.
'ദീപകിന്റെ  പേര്‍സില്‍  നിന്നും  കിട്ടിയതായിരുന്നു ജോണീടെ
വിസിറ്റിംഗ് കാര്‍ഡ്‌ ,റെയില്‍വേ സ്ടഷനില്‍ വെച്ചു ജോണി എന്നെ കണ്ടെന്നു
മനസ്സിലായപ്പോള്‍ ഞാന്‍ വേഗം  പുറത്തിറങ്ങി ,
അതിനൊരു പ്രായശ്ചിത്തം എന്നോണം ആണ്
ജോണിയെ വിളിക്കാന്‍ തീരുമാനിച്ചത് '
'താങ്ക്സ് '
'ജോണി കല്യാണം ..?'
'കഴിച്ചില്ല .. ' അയാള്‍ ഇടയില്‍ കേറി പറഞ്ഞു .
പിന്നീടൊന്നും കേള്‍ക്കാനുള്ള കരുത്തു ജോണിക്കില്ലായിരുന്നു.
'അപ്പോള്‍ ശരി മീനാക്ഷി,എനിക്കല്‍പ്പം ധൃതിയുണ്ട്  'അയാള്‍ ഫോണ്‍ കട്ട് ചെയ്തു.
മീനാക്ഷിക്ക് ഇനിയും എന്തെങ്കിലും പറയാന്‍ ഉണ്ടായിരുന്നുവോ എന്തോ ..? അറിയില്ല .

'എടാ അനക്ക് തിരിച്ചു പോകാനുള്ള ടിക്കറ്റ്‌ ഭോപ്പാലിലേക്ക് എടുക്കണോന്നല്ലേ  പറഞ്ഞെ..?'
'വേണ്ട ഇക്ക പാലക്കാട്ടേക്ക്  തന്നെ എടുത്താല്‍ മതി'
അത് പറയുമ്പോള്‍  ജോണീടെ  സ്വരം ഇടറുന്നുണ്ടായിരുന്നു .
തന്റെ മീനാക്ഷി ഇന്ന്  ഒത്തിരി അകലെ ആണ് ..,
ഒരിക്കലും എത്തി പിടിക്കാന്‍ കഴിയാത്ത അത്ര ദൂരത്ത്‌ .

എങ്കിലും ആ ദൂരം തന്റെ മനസ്സില്‍ സൃഷ്ടിക്കാന്‍  കഴിയുമോ ..?
പ്രതീക്ഷയുടെ അവസാന കണികയും അവസാനിച്ചിരിക്കുന്നു ..
ഇനിയും തനിക്കു യാത്രയില്ല മീനാക്ഷിയെ തേടി ..
ജോണിയുടെ കണ്ണുകളില്‍ നിന്നു രണ്ടു കണ്ണുനീര്‍ തുള്ളികള് ‍അടര്‍ന്നു വീണു  .
'പല്‍ പല്‍ ദില്‍ കെ പാസ് തും രെഹ്തി ഹോ ..' ബഷീറിക്കായുടെ ഷോപ്പിലെ  
മ്യൂസിക്‌ പ്ലയെറില്‍ നിന്നും കിഷോര്‍ കുമാറിന്റെ ശബ്ദമാധുര്യം ഒഴുകികൊണ്ടെയിരുന്നു.

Friday, July 30, 2010

മൌന പ്രണയം













എന്റെ ജീവിതത്തിലേക്ക് നീണ്ടു കിടക്കുന്ന
വിജനമാം  ഒറ്റയടിപ്പാതയില്‍ വെച്ചു
നിന്നെ കണ്ടു മുട്ടിയപ്പോള്‍ അറിഞ്ഞിരുന്നില്ല
ഒരിക്കല്‍ നിന്നെ ഞാന്‍ ഇത്രയേറെ സ്നേഹിക്കുമെന്നു .
പിന്നീട് എപ്പോഴൊക്കെയോ നീ കടന്നു പോയപ്പോള്‍
ഞാന്‍ തിരിച്ചറിഞ്ഞു പ്രണയത്തിന്റെ കാലടിശബ്ദം .
ഒരുനാള്‍  യാത്ര  പറയാതെ നീ അകന്നുപോയപ്പോള്‍
ഞാന്‍ ഏറെ കൊതിച്ചു..,കാതോര്‍ത്തു ..ആ ശബ്ദത്തിനായി.

പിന്നെ കോരിച്ചൊരിയുന്ന ഒരു സന്ധ്യാമഴയില്‍
നീ എന്നെ തേടി  വീണ്ടും ..
പിരിഞ്ഞു പോയതിന്റെ കാരണവും
മടങ്ങിവന്നതിന്റെ കാരണവും
അന്ന് ഞാന്‍ നിന്നോട് ചോദിച്ചില്ല ,
നീ പറഞ്ഞതുമില്ല .

മൌനം തീര്‍ത്ത ദൂരങ്ങള്‍ക്കും അപ്പുറം
നീ ചോദിച്ച ഒരുപാട് ചോദ്യങ്ങള്‍
മറുപടികളില്ലാതെ നിന്നിലേക്ക്‌ തന്നെ മടങ്ങി ..
ഇന്നും നീ അവിടെ.. ആ ഒറ്റയടിപ്പാതയില്‍
എന്നെയും കാത്തു ..
ആയിരം വര്‍ണങ്ങള്‍ കൊടുത്തു
നീ എന്നോടുള്ള പ്രണയത്തെ വര്‍ണിക്കുമ്പോള്‍
എന്റെ പ്രണയം വാക്കുകളില്ലാതെ ..ശബ്ദങ്ങളില്ലാതെ ...
എന്നില്‍ ജനിച്ചു മരിക്കുന്നു ..
ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുമ്പോള്‍
നിന്നോടുള്ള എന്റെ പ്രണയം ചുവരില്‍  പകര്‍ത്തുവാന്‍ കഴിയാത്ത
ഒരു  നിറക്കൂട്ടായി മാത്രം അവശേഷിക്കുന്നു ..

Monday, July 19, 2010

ആദ്യരാത്രി
















പുറത്തു കട്ട പിടിച്ച ഇരുട്ടാണെങ്കിലും ജോസുകുട്ടിയുടെ (ജോസൂട്ടി)
മനസ്സില്‍ ഒരായിരം ദീപശിഖകള്‍
അങ്ങനെ പ്രകാശം പരത്തി നില്‍ക്കുകയാണ് ,
അങ്ങനെ എപ്പോഴും ഒന്നുമില്ല കേട്ടോ ,ഇന്ന് മാത്രം ,
കാരണം ഇന്ന് അയാളുടെ ആദ്യരാത്രി ആണ് .
പല സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഒന്നും നിലവില്‍ വന്നിട്ടില്ല ,
എന്നാല്‍ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു ആദ്യരാത്രി എന്ന സ്വപ്നം പൂവണിയാന്‍ പോകുകയാണ് .

'ജീന'- ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജോസൂട്ടിയുടെ 'സ്വപ്ന സുന്ദരി '.
ആകാര വടിവൊത്ത ശരീരം,പൊക്കം ഏതാണ്ട് അയാളുടെ ഒപ്പത്തിനൊപ്പം വരും  ,
തിളങ്ങുന്ന കണ്ണുകള്‍ ,
നീണ്ടു ഇടതൂര്‍ന്ന മിനുസമുള്ള (സില്‍ക്കി ) കേശം ,അവള്‍ സംസാരിച്ചു തുടങ്ങിയാല്‍ ആര്‍ക്കും ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല ,ചുരുക്കി പറഞ്ഞാല്‍ 'ബോള്‍ഡ് ആന്‍ഡ്‌ ബ്യൂട്ടിഫുള്‍ '.
അല്‍പ്പം കറുത്തതാണെങ്കിലും ജോസൂട്ടിയും ആള് ചുള്ളനാണ്, 
ഫ്രെണ്ട്സിന്റെ കമന്റ്‌ 'ദേ ആര്‍ മയ്ട് ഫോര്‍ ഈച് അദര്‍ ' എന്നാണു .

ജോസൂട്ടിയുടെ കണ്ണുകള്‍ വീണ്ടും വീണ്ടും ഭിത്തിയില്‍ തൂക്കിയിരിക്കുന്ന  ക്ലോകിലേക്ക്  പതിയുന്നു .സമയം രാത്രി പതിനൊന്നു മണി .
ഇടയ്ക്കിടയ്ക്ക്  ചാരിയിട്ടിരിക്കുന്ന വാതിലിനിടയിലൂടെ പുറത്തേക്ക് അയാള്‍ ഒളിഞ്ഞു നോക്കുന്നുമുണ്ട്.
ആരോ നടന്നു വരുന്ന കാലൊച്ച കേള്‍ക്കുന്നു ,ഇത് ജീന തന്നെ ,ഉറപ്പിച്ചു .
ഊഹം തെറ്റിയില്ല,അയ്യാളുടെ സ്വപ്നസുന്ദരി മുറിയിലേക്ക് പതുക്കെ പ്രവേശിച്ചു ,
പിങ്ക് കളറുള്ള മാക്സിയാണ് അവള്‍ ധരിച്ചിരിക്കുന്നത്‌ ,
മുടി കുളി പിന്നല്‍ കെട്ടി വൃത്തിയായി ഒതുക്കി വെച്ചിരിക്കുന്നു ,നാണം കൊണ്ടാവാം അവളുടെ കണ്ണുകള്‍ അയാളിലെക്കുയരുന്നില്ല .

ജോസൂട്ടി മെല്ലെ കട്ടിലില്‍ നിന്നും എഴുന്നേറ്റു അവളുടെ അരികിലേക്ക് ചെന്നു ,
അവളുടെ താടിയില്‍ പിടിച്ചു മുഖം അയാളുടെ നേര്‍ക്ക്‌ ഉയര്‍ത്തി
.അവള്‍ നാണത്തോടെ ചിരിച്ചു ,പിന്നെ കൈയ്യില്‍ ഇരുന്ന
 പാല്‍ നിറച്ച ഗ്ലാസ്‌ ജോസൂട്ടിക്ക് നേരെ നീട്ടി ,
അയാള്‍ അത് സ്നേഹപൂര്‍വ്വം വാങ്ങി കുടിക്കാന്‍ തുടങ്ങി .പെട്ടെന്ന് ഒരു പൂച്ച കരയുന്ന സ്വരം ,അയാള്‍ പരിഭ്രാന്തനായി ചുറ്റും നോക്കി .

'പേടിക്കണ്ട ,ഇതാ ഇവിടെ എന്റെ കൈയ്യില്‍ ആണ് പൂച്ച ' ജീനയുടെ സ്വരം .
ജോസൂട്ടി കണ്ടു അവള്‍ ഒരു പൂച്ചകുട്ടിയെ മാറോടു ചേര്‍ത്തു പിടിച്ചിരിക്കുന്നു .
ആദ്യരാത്രിയില്‍ എന്തിനാണാവോ ഇവള്‍ ഈ പൂച്ചകുട്ടിയെയും കൊണ്ട് വന്നിരികുന്നത് .
'ഇവള്‍ എന്റെ ജീവന്‍ ആണ്,സ്നേഹത്തോടെ പുസ്സി എന്ന് വിളിക്കും ,
ഊണിലും ഉറക്കത്തിലും എല്ലാം ഇവള്‍ എന്റെ കൂടെയുണ്ടാവും ,
അതുകൊണ്ട് അവളെ ഉപേക്ഷിച്ചു വരാന്‍ എനിക്ക് കഴിഞ്ഞില്ല '
ജീനയുടെ എക്സ്പ്ലനഷന്‍.

'എന്റെ കര്‍ത്താവേ ഇത് എന്തൊരു തൊന്തരം?' അയാള്‍ മനസില്‍ ചോദിച്ചു .
'ഓക്കേ,അതിനെ താഴേക്കു നിറുത്ത് ,എന്നിട്ട് ജീന വാ ,ഇങ്ങോട്ടിരിക്ക് '
'അയ്യോ അത് പറ്റില്ല താഴെ നിര്‍ത്തിയാല്‍ പുസ്സി കരയും ' ജീനയുടെ മറുപടി .
സ്വര്‍ഗത്തില്‍ കട്ടുറുമ്പ് എന്ന് കേട്ടിട്ടുണ്ട്  ,പക്ഷെ ഇത് ...

ജീന വന്നു കട്ടിലില്‍ ഇരുന്നു ,പുസ്സിയെ മടിയില്‍ ഇരുത്തിയിട്ടുണ്ട്‌ .
ജോസൂട്ടിയുടെ ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു ,
നാല് വര്‍ത്തമാനം പറഞ്ഞ് ഇവളെ കൊണ്ട് ഇപ്പോള്‍ തന്നെ
പൂച്ചയെ വെളിയില്‍ ഇറക്കി വിടാന്‍ അയാള്‍ക്ക്‌ പറ്റും,
പക്ഷെ ആദ്യ രാത്രി അല്ലെ ,എങ്ങനെ ദേഷ്യപ്പെടും ?
അത് തന്നെ അല്ല ജീന തന്നെ കുറിച്ച് എന്ത് കരുതും ,
താന്‍ ആളൊരു മുഷടന്‍ ആണെന്ന് അവള്‍ കരുതില്ലേ .
അയാള്‍ ധര്‍മ സങ്കടത്തിലായി .

എന്തായാലും വേണ്ടില്ല ,പൂച്ചയെ 'ഇഗ്നോര്‍' ചെയ്തു ,ആദ്യ രാത്രി ആഘോഷിക്കാം .
ജോസൂട്ടി മെല്ലെ ജീനയെ കട്ടിലിലേക്ക് പിടിച്ചു കിടത്തി ,
അനുസരണയുള്ള കുട്ടിയെപോലെ അവള്‍ കിടന്നു ,എന്നിട്ട്  പതുക്കെ പുസ്സിയെ
 അവളുടെ കൈയ്യില്‍ നിന്നും വാങ്ങിച്ചു അതിനെ തലോടി ,
പിന്നെ  കട്ടിലിനു അടിയിലേക്ക് കിടത്തി .

രണ്ടിനെയും കൂടെ എങ്ങനെ മാനേജ് ചെയ്യും എന്റെ ഗിവര്‍ഗീസ് പുന്യാള..?
അയാള്‍ ദീര്ഗ  ശ്വാസം വിട്ടു ,
ശല്യം ഒഴിവാക്കിയ സന്തോഷത്തില്‍ ജോസ്സൂട്ടി ജീനയെ
തന്റെ  അരികിലേക്ക് ചേര്‍ത്തു കിടത്തി ,
നെറ്റിയില്‍ ചുംബിച്ചു .

'അതാ പുസ്സി കരയുന്നു ' അവള്‍ പരിഭവത്തോടെ പറഞ്ഞു.
പറഞ്ഞു തീര്‍ന്നില്ല ,പൂച്ചക്കുട്ടി ഉറക്കെ കരഞ്ഞും കൊണ്ട്
അവളുടെയും അയാളുടെം ഇടയിലേക്ക് എടുത്തു ചാടി .
'പുസ്സിക്ക് ഒറ്റയ്ക്ക് കിടന്നു ശീലമില്ല ,എന്റെയും അനിയത്തിയുടെയും
ഇടയില്‍ കിടന്ന അവള്‍ ഉറങ്ങാറ് ,പ്ലീസ് ജോസേട്ട ഇവള്‍ ഇവിടെ കിടന്നു ഉറങ്ങിക്കോട്ടെ '

ജോസ്സൂട്ടിയുടെ സിരകളില്‍ രോഷം പടര്‍ന്നു കയറുകയായിരുന്നു,
എങ്കിലും അത് അല്പം പോലും പ്രകടിപ്പിക്കാതെ അയാള്‍ ചോദിച്ചു
'രണ്ടു ദിവസം കഴിഞ്ഞു നമ്മള്‍ എന്റെ വീട്ടിലേക്കു പോവില്ലേ ,അപ്പോഴോ ?'
'നമുക്ക് പുസ്സിയെയും കൊണ്ടുപോവാം ,എന്നെ പിരിഞ്ഞു അവള്‍ നില്‍ക്കില്ല '
തെല്ലു വിഷാദത്തോടെ ആണ് ജീനയുടെ മറുപടി.

'ഇത് ഒരു നടക്കു പോകും എന്ന് തോന്നുന്നില്ല ,പുസ്സി മോളെ നിന്റെ അന്ത്യം
 എന്റെ കൈ കൊണ്ട് തന്നെ ' അയാള്‍ മനസ്സില്‍ പറഞ്ഞു.
എന്കെജെമെന്റ്റ് കഴിഞ്ഞു ഒരു മാസം ഇടവേള ഉണ്ടായിരുന്നു കല്യാണത്തിനു ,
എന്നും സെല്‍ ഫോണില്‍ കൂടെ സോള്ളുമായിരുന്നു,
അന്നൊന്നും പുസ്സിയെ കുറിച്ച് പറഞ്ഞിട്ടേ ഇല്ല ,
ഇതാ പറയുന്നേ ഈ പെണ്ണുങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ല  എന്ന് ,
അവരുടെ മനസ്സില്‍ എന്താണെന്ന് എവിടെ സേര്‍ച്ച്‌ ചെയ്താലും കണ്ടു പിടിക്കാന്‍ പറ്റില്ല .

എന്റെ ദൈവമേ നാളെ ഫ്രെണ്ട്സിനോട് എന്ത് പറയും ,
ആദ്യരാത്രിയെ കുറിച്ച് എല്ലാം പറയും എന്ന് ഉറപ്പു തന്നാല്‍ മാത്രമേ കല്യാണത്തിനു വരൂ
എന്ന് പറഞ്ഞ വിരുതന്മാരും ആ കൂട്ടത്തിലുണ്ട് .
അവരോടു എങ്ങനെ ഈ ആദ്യ (പൂച്ച )രാത്രിയെ കുറിച്ച് പറയും .
ദേഷ്യവും സങ്കടവും എല്ലാം കൊണ്ട് അയാള്‍ വിയര്‍ത്തു പോയി .

'അതേയ് ,കാപ്പി ' മൃദുലമായ സ്വരം ,അയാള്‍ കണ്ണ് തുറന്നു.
ജീന കുളിച്ചു സുന്ദരിയായി മുന്നില്‍ കാപ്പിയുമായി നില്‍ക്കുന്നു .
കണ്ണ് വീണ്ടും വീണ്ടും അടച്ചു തുറന്നു നോക്കി ,നേരം പുലര്‍ന്നിരിക്കുന്നു .
ജോസൂട്ടി  കണ്ണ് തിരുമ്മി പിന്നെയും ചുറ്റും നോക്കി ,ജീനയെയും .
'എവിടെ പുസ്സി..?' ചോദ്യം ജീനയോടാണ് .
'പുസ്സിയോ..? ആരാ അത് ..? ജീനയുടെ കണ്ണുകളില്‍ ആകാംഷ .
'അത് ..പിന്നെ ..പൂച്ചകുട്ടി ..'
അയാള്‍ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പാട് പെട്ടു.
'എന്തോ സ്വപ്നം കണ്ടു ,അല്ലെ ?'
അവള്‍ ചിരിച്ചു.
'അപ്പൊ ഇന്നലെ രാത്രി..?' ജോസൂട്ടിക്ക് ഒന്നും ഓര്മ കിട്ടുന്നില്ല .

'ഞാന്‍ കുറെ നേരം കാത്തിരുന്നു ,ജോസേട്ടന്‍ ലേറ്റ് ആയി ആണ് വന്നത് തന്നെ ,കുടിച്ചിട്ടുണ്ടായിരുന്നു അല്ലെ..?,വന്നതേ കിടന്നു ഉറങ്ങി ,
അത് കണ്ടോ  ടേബിളില്‍ പാല്‍ ഇരിക്കുന്നത് ,ഉണരും എന്ന് കരുതി ഞാന്‍ കുറെ നേരം കാത്തിരുന്നു ,
പിന്നെ ഞാനും ഉറങ്ങിപോയി '
പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി തുടങ്ങി ഇരുന്നു .

എന്തെല്ലാം സ്വപ്‌നങ്ങള്‍ ആയിരുന്നു തനിക്കു ആദ്യ രാത്രിയെ കുറിച്ച് ,
എന്നിട്ട് അവസാനം അത് ഒരു സ്വപ്നത്തില്‍ മുങ്ങിപോയി .അയാള്‍ ഓര്‍ത്തു.
മദ്യം വിഷം ആണെന്ന് എല്ലാരും പറഞ്ഞപ്പോള്‍ താന്‍ കളി ആക്കി ചിരിച്ചു ,
പക്ഷെ ഇന്ന് ‍ ആ മദ്യം ആദ്യ രാത്രി എന്ന  സ്വപ്നത്തെ കവര്‍ന്നെടുത്തു .

ജോസ്സൂട്ടിയുടെ   ക്രോധം പുസ്സിപൂച്ചയില്‍ നിന്നും വഴിമാറി മദ്യത്തിലേക്കു ഒഴുകി .
അയാള്‍ക്കും ജീനക്കും ഇടയില്‍ മദ്യം ഒരു ഇടങ്ങേര്‍ ആകും എന്നതിന് തര്‍ക്കമില്ല .
സ്വപ്നത്തിലെ ഡയലോഗ് അയാള്‍ തിരുത്തി , കൊല്ലേണ്ടത് പുസ്സിയെ അല്ല  ,
മദ്യപാനം എന്ന തന്റെ ശീലത്തെ ആണ്  .

ജോസ്സൂട്ടി ജീനയുടെ കൈയ്യില്‍ നിന്നും കാപ്പി കപ്പ്‌ വാങ്ങി ടേബിളില്‍  വെച്ചു ,
അവിടെ വെച്ചിരുന്ന പാലിന്റെ ഗ്ലാസ്‌ എടുത്തു പകുതി കുടിച്ചു അവളുടെ നേരെ നീട്ടി ,
അവള്‍ അത് വാങ്ങി കുടിക്കുമ്പോള്‍ ജോസൂട്ടി കണ്ടു സുന്ദരമായ
ആ   കവില്തടങ്ങളിലൂടെ ഒഴുകി ഇറങ്ങുന്ന കണ്ണുനീര്‍ ചാലുകള്‍.

അയാള്‍ തന്റെ വിരലുകള്‍ കൊണ്ട് അവളുടെ കണ്ണുനീര്‍ തുടച്ചു ,
എന്നിട്ട് അവളെ അയാളിലേക്ക് വലിച്ചടുപ്പിച്ചു  ,
ജോസൂട്ടിയുടെ കരങ്ങള്‍  അവളുടെ ശരീരത്തെ ചുറ്റി  .
ജീനയുടെ നെറുകയിലും ,കവിളിലും ,ചുണ്ടിലും അയാള്‍ മാറി മാറി അമര്‍ത്തി ചുംബിച്ചു .
'അയാം സോറി ,മോളെ ..ഇനീ ഒരിക്കലും ..'
മുഴുമിക്കുവാന്‍  സമ്മതിക്കാതെ അവള്‍ ജോസൂട്ടിയുടെ വാ പൊത്തി.
'ഐ ലവ് യു എ ലോട്ട് ..' ജീന വിതുമ്പി.
അയാളുടെ ഹൃദയം പശ്ചാത്താപം കൊണ്ട് വിങ്ങി പൊട്ടി .
അവളുടെ സ്നേഹം കുളിരുള്ള മഞ്ഞിന്റെ ആവരണം പോലെ  ജോസൂട്ടിയെ പൊതിഞ്ഞു .

ആകാശത്തു കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി ,അവ പെയ്യാന്‍ വെമ്പുകയാണ് ..
ഒരു മാറ്റത്തിന്റെ മഴയായി ..,ജോസൂട്ടിയുടെയും ജീനയുടെയും സ്വര്‍ഗത്തിലേക്ക് ...