Saturday, December 17, 2011

പുനര്‍ജ്ജന്മം
























ഉദയസൂര്യന്റെ കിരണങ്ങള്‍ ക്ഷേത്ര മുറ്റത്തെ ആല്‍മരത്തിന്റെ ശാഖകള്‍ക്കിടയിലൂടെ  ധന്യയുടെ മുഖത്തേക്ക് ഒളിഞ്ഞും തെളിഞ്ഞും പതിച്ചുകൊണ്ടിരുന്നു ..കുടുംബ ക്ഷേത്രത്തില്‍ തൊഴുതു അവള്‍ ധൃതിയില്‍  വീട്ടിലേക്കു നടന്നു ..സമയം 7 മണി ആയി, എട്ടു മണിയുടെ ബസിനു പോകേണ്ടതാണ് .

വീട്ടിലെത്തിയതും അമ്മ ലക്ഷ്മിയുടെ  പരാതി '' നിന്നോട് എപ്പോഴും പറയണോ മനുവിനെ കൂട്ടികൊണ്ട് പോകണം തൊഴാന്‍ പോകുമ്പോള്‍ എന്ന് ''
''ഓ അതിനു മനുവേട്ടന്‍ എഴുന്നേറ്റിട്ട് വേണ്ടേ ''
''ദെ പെണ്ണെ ..നീ എന്റെ കൈയ്യീന്ന്  വാങ്ങിക്കും ..,ഞാന്‍ ഒരുങ്ങി വന്നപോഴേക്കും നീ മിണ്ടാതെ പോയ്കളഞ്ഞില്ലേ..'' ധന്യയുടെ ചേട്ടന്‍ മനുവിന്റെ വാക്കുകളില്‍ തെല്ലു നീരസം .
''എന്തായാലും ഞാന്‍ റെഡിയാ.,നീ വേഗം വല്ലോം കഴിച്ചിട്ട് വാ ..എക്സാം എഴുതാന്‍ പോകുവല്ലേ ..ബസിനു പോകണ്ട ..ഞാന്‍ കൊണ്ടുവിടാം ''
''അത് വേണ്ട ഏട്ടാ..ഞാന്‍ ബസിനു പോയ്കൊള്ലാം..,കാഞ്ഞിരത്തു നിന്നു ശീനയും ഉണ്ട് കൂട്ടിനു ..ഞങ്ങള്‍ ഒരുമിച്ചു പൊയ്കോളാം''

''എന്റെ കുട്ടീ ..അങ്ങ് പാലക്കാട്‌ വരെ പോകേണ്ടതാ .. മനു കൊണ്ട് വിടും നിന്നെ ..തിരിച്ചു നീയും ഷീനേം കൂടെ പോന്നോളൂ ..നിങ്ങടെ അച്ഛന്‍ ഉണ്ടായിരുന്നപ്പോള്‍  എവിടേലും നീ തനിച്ചു പോയിട്ടുണ്ടോ ..?അതിനു അച്ഛന്‍ സമ്മതിക്കാരുന്നോ? ഇവിടിപ്പോ എന്റെ വാക്കിനു എന്ത് വിലയാ ഉള്ളത് ..,അടുത്ത മാസം കല്യാണം കഴിച്ചു പോകേണ്ട കുട്ടിയല്ലേ നീയ് ..,ഒരു പി  എസ് സി പരീക്ഷ എഴുതിയില്ലെങ്കില്‍ നിനക്ക് എന്താ പോണേ ..?പോകുന്നുണ്ടെങ്കില്‍  മനൂന്റെ കൂടെ ഇറങ്ങിയാ മതി ..അല്ലെങ്കില്‍ തന്നെ തിരിച്ചു വരുന്നോടം വരെ ന്റെ മനസ്സില്‍ തീയാ ..''
ലക്ഷ്മിയമ്മ പരാതികളുടെ കെട്ടുകള്‍ നിരത്തി .

''ഏട്ടാ ..എന്നാ പെട്ടെന്ന് വാ ..തിരിച്ചു ഞാന്‍ ഷീനെടെ കൂടെയേ വരുള്ളൂ ട്ടോ ''
''ഞാന്‍ എപ്പോഴേ റെഡി ..,നിനക്കല്ലേ എന്റെ കൂടെ വരാന്‍ മടി ..അവിടെ എക്സാം എഴുതാന്‍ വരുന്ന പെണ്‍കുട്ടികളെ ഒന്ന് വായ്‌ നോക്കാന്‍ കിട്ടുന്ന അവസരം ഞാന്‍ കളയൂല മോളെ.. ''
മനുവിന്റെ വാക്കുകളില്‍ സന്തോഷം തിരതല്ലി.

എരിഞ്ഞുകൊണ്ടിരിക്കുന്ന വിളക്കിന് മുകളില്‍ പുഞ്ചിരിയോടെ നിശ്ചലമായിരിക്കുന്ന ഇരിക്കുന്ന അച്ഛന്റെ പ്രതിരൂപത്തെ തൊഴുതു അമ്മയോട് അനുഗ്രഹം വാങ്ങി ഇറങ്ങിയപ്പോള്‍ ധന്യയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .
''അവള്‍ടെ ഒരു പൂക്കണീരു ..വന്നു ബൈക്കില്‍ കേറ്  നീ..''
മനു തിരക്ക് കൂട്ടി .
സിനിമ സ്റ്റൈലില്‍  വളച്ചും തിരിച്ചും മനു   അതിവേഗതയില്‍ ബൈക്ക്  ഓടിച്ചുകൊണ്ടിരുന്നു ..

ധന്യയുടെ മൊബൈല്‍ ശബ്ദിച്ചു.
ജെറോം  ആണ് .. മൊബൈല്‍ സൈലെന്സില്‍ ആക്കി ..പിന്നെയും നിര്‍ത്താതെ മൊബൈല്‍ അടിച്ചുകൊണ്ടിരുന്നു ..,അവള്‍
റിജെക്റ്റ് ബട്ടണ്‍ അമര്‍ത്തികൊണ്ടിരുന്നു .
ധന്യയെ  പരീക്ഷസേന്റെരില്‍ കൊണ്ടെത്തിച്ചു മനു തിരിച്ചു പോന്നു ..,
''എക്സാം കഴിഞ്ഞു ഷീനെടെ കൂടെ അവിടേം ഇവിടേം കറങ്ങി തിരിഞ്ഞു നിക്കാതെ വേഗം വീട്ടില്‍ എത്തികോണം ''
എന്ന് മുന്നറിയിപ്പും  കൊടുത്തു .

മനു പോയെന്നു ഉറപ്പായപ്പോള്‍ അവള്‍
 ജെറോമിനെ   വിളിച്ചു
''നീ എവിടെയാ ...,ഞാന്‍ വിക്ടോറിയ കോളേജിന്റെ ഗ്രൗണ്ടില്‍ ഉണ്ട് ..ഏട്ടനാ കൊണ്ടേ വിട്ടത് അതുകൊണ്ട് ബസ്‌ സ്ടാണ്ടില്‍ ഇറങ്ങാന്‍ പറ്റിയില്ല ''
''ധന്യ ..നീ അവിടെ തന്നെ നില്‍ക്ക്..,റിയാസും ദിനേശും ഒക്കെ വണ്ടി കൊണ്ട് വരും ..,ഞാന്‍ അവരോടു വിളിച്ചു പറയാം ..,അപ്പോയെക്കും ഞാനും സനലും കൂടെ രെജിസ്ടര്‍ ഓഫീസിലേക്ക് പോകാം ..അവിടെ കുറച്ചു കാര്യങ്ങള്‍ അറേഞ്ച് ചെയ്യാന്‍ ഉണ്ട് ..നീ അവരുടെ കൂടെ രെജിസ്ടര്‍ ഓഫീസിലേക്ക് വന്നാല്‍ മതി ..,പത്തര ആകുംപോയെക്കും എത്തണം വൈകരുത് ..''
''ശരീ  ..പക്ഷെ എനിക്ക് പേടിയാകുന്നു ..കുഴപ്പമാകുമോ ..നിന്നെ വിശ്വസിച്ചാ ഞാന്‍ വന്നിരിക്കുന്നത് ..എന്റെ അമ്മേം മനുഎട്ടനേം ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സ് പതറുന്നു   ..''
''ഇതൊന്നു കഴിഞ്ഞോട്ടെ..നമുക്ക് അവരെ സാവധാനത്തില്‍ പറഞ്ഞു മനസിലാക്കാം ..,അവര്‍ സമ്മതിക്കും ..പിന്നെ നമുക്ക് ആചാരപ്രകാരം നീ പറയുന്നയിടത്തു കല്യാണം നടത്താം ..നീ ഇങ്ങനെ വിഷമിച്ചാല്‍ ഞാന്‍ തളര്‍ന്നുപോകും ...''
''ഓക്കേ  ..,ഞാന്‍ അവരുടെ കൂടെ വന്നോളാം ..നീ പൊയ്ക്കോ...''

പരീക്ഷ എഴുതാന്‍ വേണ്ടി കോളേജിലേക്ക് തള്ളികയറൂന്നവരുടെ    തിരക്ക് ..,അവള്‍ ആ തിരക്കില്‍ നിന്നൊഴിഞ്ഞു ഒരു കോണിലേക്ക്
മാറി നിന്നു .

കലാലയ ജീവിതത്തിന്റെ ഓര്‍മകളിലേക്ക് അവള്‍ വഴുതി വീണു .
കളിചിരികളുടെ കൂട്ടത്തില്‍ വീണു കിട്ടിയ ഒരു സുഹൃത്തായിരുന്നു ജെറോം .
കോളേജ് മുറ്റത്തെ ആല്‍മരത്തിന്റെ ചുവടുകളില്‍ ധന്യയുടെ 
ഗ്യാന്ഗ് കുശലം പറഞ്ഞു
നേരമ്പോക്കിയപ്പോള്‍ അവളറിയാതെ പിന്തുടര്‍ന്നെത്തി ജെറോം ..സൌഹൃദത്തിനുമപ്പുറം അവള്‍ക്കുവേണ്ടി വികാരങ്ങള്‍ സൂക്ഷിച്ചിരുന്ന അവന്റെ പ്രണയ വലയത്തിനുള്ളിലാവാന്‍
ധന്യക്ക്‌    അതികനാള്‍ വേണ്ടി വന്നില്ല ..
വര്‍ഷങ്ങള്‍ ദിവസങ്ങള്‍ പോലെ കൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു ..മധുര സ്വപ്നങ്ങളുടെ രാവുകള്‍ ..,കോളേജിലെ ഇടവേളകളുടെ  ദൈര്‍ഗ്യം കൂടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയ ദിനങ്ങള്‍ .. 
പ്രണയത്തിന്റെ മാസ്മരിക ശക്തി അവരെ വീണ്ടും വീണ്ടും അടുപ്പിച്ചു ...
കലാലയജീവിതം എന്നേക്കുമായി പടിയിറങ്ങേണ്ട ദിവസം
വന്നപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു  പിരിയുവാന്‍  കഴിയാതെ  വണ്ണം  അടുത്തുകഴിഞ്ഞിരിക്കുന്നു   എന്ന്  ..

ഈ ബന്ധത്തെ കുറിച്ചു അറിഞ്ഞ ലക്ഷ്മിയമ്മ ശക്തമായി  എതിര്‍ത്തു .., പെങ്ങളെ ഒരു നായര്‍ പയ്യന് മാത്രമേ വിവാഹം ചെയ്തുകൊടുക്കുകയുള്ളൂ എന്ന് മനുവും .
എല്ലാം അറിഞ്ഞു സ്വീകരിക്കാന്‍ തയ്യാറായി മുറ ചെറുക്കനും..
 ധന്യയുടെ കണ്ണ് നീര്‍ വിലപോയില്ല ..
കവടി  നിരത്തി..തടസ്സങ്ങള്‍ ഒന്നുമില്ല
ജാതക പൊരുത്തം കെങ്കേമം ..തീയതിയും നിശ്ചയിച്ചു.
 
ദിവസങ്ങള്‍ നീങ്ങികൊണ്ടിരുന്നു ..എല്ലാ വിവരങ്ങളും ജെറോം 
അറിഞ്ഞുകൊണ്ടുമിരുന്നു ..രണ്ടു മതങ്ങള്‍  ആണ് എന്ന
ഒറ്റ കാരണത്താല്‍  ധന്യയെ വിട്ടുകളയാന്‍ അവന്‍ തയ്യാറല്ലായിരുന്നു ..,ജെറോമിന്റെ നിര്‍ബന്ധത്തിനോടുവില്‍ അവന്റെ വീട്ടുകാര്‍ പിന്തുണ നല്‍കി ..ഒരു  സുരക്ഷയ്ക്ക് വേണ്ടി ആദ്യം
വിവാഹം രേജിസ്റെര്‍ ചെയ്യുക ..
പിന്നീട് മതാചാരപ്രകാരം കല്യാണം .

പി എസ് സി എക്സാമെന്നും പറഞ്ഞു വീട്ടില്‍ നിന്നു ഒരു ഒളിച്ചോടല്‍ ..
ആരൊക്കെ ക്ഷമിച്ചാലും തന്നെ വിട്ടുപോയ അച്ഛന്‍ ക്ഷമിക്കുമോ ..
അമ്മ ഇതറിയുമ്പോള്‍ എങ്ങനെ സഹിക്കും ..മനുവേട്ടനെ തനിക്കു എന്നെന്നേക്കുമായി നഷ്ട്ടപെടില്ലേ ..കുറെ ദിവസങ്ങള്‍ മനസ്സില്‍
കൊണ്ട് നടന്ന ചോദ്യങ്ങള്‍ പിന്നെയും ഉയര്‍ന്നുവന്നു ..
എന്നാല്‍ ജെറോം ഇല്ലാത്ത
ജീവിതത്തെ കുറിച്ച് ചിന്തിക്കുവാന്‍   പോലും  അവള്‍ക്കു   കഴിയുന്നില്ല..ഹൃദയം  കൊളുത്തിവലിക്കുന്ന  വേദന ആണ് അങ്ങനെ ഓര്‍ക്കുമ്പോള്‍ പോലും ..

ധന്യയുടെ കണ്ണുകള്‍ നിറഞ്ഞോഴുയുകയാണ് ..കണ്ണുനീര്‍ മുന്നിലുള്ള ദൃശ്യങ്ങളെ അവ്യക്തമാക്കി കൊണ്ടിരുന്നു ..ജെറോമിന്റെ സുഹൃത്തുക്കളുടെ വാഹനവും പ്രതീക്ഷിച്ചു അവള്‍ ഗ്രൌണ്ടിന്റെ ഒരു ഭാഗത്തായി നിന്നു ..

 ജെറോംപറഞ്ഞത് പോലെ വൈറ്റ്  സാന്റ്രോ കാര്‍ വന്നു നിന്നു ..
ധന്യയുടെ  കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി..,അവള്‍ ചുറ്റും നോക്കി ..,ആരും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു ..
അവള്‍  ആകെ വിയര്‍ത്തുകുളിച്ചിരുന്നു ..
ധന്യയേം   കൊണ്ട് കാര്‍ ചീറിപാഞ്ഞു..

രെജിസ്ടര്‍ ഓഫീസില്‍ അക്ഷമനായി കാത്തുനില്‍ക്കുകയാണ് ജെറോമും സുഹൃത്ത് സനലും ..അവന്‍ വാച്ചിലേക്ക് നോക്കി സമയം പത്തര ..
മൊബൈല്‍ ശബ്ദിച്ചു ..
''ഡാ ഇത് ഞാന്‍ ആണ് റിയാസ് ..,ഞങ്ങള്‍ അവളെ പിക് ചെയ്യാന്‍ ഇവിടെ വന്നു ..പക്ഷെ  ധന്യയെ  കാണുന്നില്ല ..,അവളുടെ മൊബൈല്‍ നമ്പറും തന്നില്ലല്ലോ നീ  ..,അവള്‍ അവിടെ വന്നോ ..?
''ഇല്ലെട നിങ്ങള്‍   നന്നായി  നോക്ക്  അവള്‍ അവിടെ എവിടെയെങ്കിലും നില്‍പ്പുണ്ടാവും ..,കുറച്ചുമുന്പേ കൂടി ഞാന്‍ അവളെ വിളിച്ചതാണല്ലോ''
ഇത് പറഞ്ഞു വെച്ച് ഉടനെ ജെറോം  ധന്യയെ മൊബൈലില്‍ വിളിച്ചു ..,
പക്ഷെ നോട്ട് റീചബിള്‍ ആണ് ..

 ഹൃദയമിടിപ്പ്‌ കൂടി കൂടി വന്നു ..അവന്‍ ആകെ പരവശനായി ..
ഈശോയെ ഇവള്‍ എവിടെ പോയി..ആരോട് ചെന്ന് ചോദിക്കും ..
അവന്റെ മുഖത്തു  ഭീതി നിഴലിട്ടു.
സനല്‍ തുരുതുരാ ഫോണ്‍ ചെയ്തു കൊണ്ടിരുന്നു  ..പക്ഷെ നിരാശ ആയിരുന്നു ഫലം ..

സമയം നീങ്ങികൊണ്ടിരുന്നു ..,രേജിസ്ട്രാര്‍ ഊണ് കഴിക്കാനായി
 ഓഫീസ്  പൂട്ടിപോയി.
ജെറോം ആകെ   കുഴങ്ങി കസേരയിലിരുന്നു ..,
 അവന്റെ ചിന്തകള്‍ കാട് കയറി ..ഇനീ അവള്‍ക്കു എന്തെങ്കിലും ആപത്തു ..ദൈവമേ ..ശ്വാസം നിലക്കുന്നതുപോലെ ..
റിയാസും ദിനേശും സനലും ധന്യക്കായുള്ള തിരച്ചില്‍ തുടര്‍ന്നു..
അവരുടെ കൂടെ ജെറോമും ..
അവന്റെ ശരീരത്തോടൊപ്പം ചിന്തകള്‍ക്ക് എത്താനാവാതെ  യാന്ത്രികമായി ചലിച്ചുകൊണ്ടിരുന്നു  .

കോളേജ് പരിസരം..,ബസ്‌ സ്റ്റാന്റ് ..,റെയില്‍വേ സ്റ്റേഷന്‍, അങ്ങനെ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും അവര്‍ അരിച്ചുപെറുക്കി .
അവള്‍ വീട്ടില്‍ എത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്താന്‍ ജെറോമിന്റെ പെങ്ങളെകൊണ്ട് ധന്യയുടെ വീട്ടിലും വിളിപ്പിച്ചു ..
ഇല്ല അവള്‍ അവിടെയും എത്തിയിട്ടില്ല ..
ജെരോമും സുഹൃത്തുക്കളും ഭയവിഹ്വലരായി ..

അവസാനം റിയാസ് ആണ് പറഞ്ഞത്.
''എടാ നമുക്ക് പോലീസില്‍ അറിയിച്ചാലോ ..,പക്ഷെ ചിലപ്പോള്‍
നമ്മള്‍ എല്ലാവരും കുടുങ്ങും ..വാദി പ്രതി ആകും ''
ഏവരും  ജെറോമിനെ  ദയനീയമായി നോക്കി.
''അതെ ..നമുക്ക് പോലിസ് സ്ടഷനിലേക്ക് പോകാം '' ജെറോമിന്റെ വാക്കുകളില്‍ ഒരു അസ്വാഭാവിക ധൈര്യം കലര്ന്നു.
അവന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു .

ജെറോമിന്റെ മൊബൈല്‍  ശബ്ദിച്ചു
''ധന്യ കോളിംഗ് '' മൊബൈല്‍ സ്ക്രീനില്‍ തെളിഞ്ഞുവന്ന  അക്ഷരങ്ങളിലേക്ക്  അവന്‍ വീണ്ടും വീണ്ടും നോക്കി.
ആകാംഷക്ക്‌ വിരാമമിട്ടുകൊണ്ട് അവന്‍ 
കാള്‍ അറ്റന്‍ഡ് ചെയ്തു .
''ധന്യാ ..നീ എവിടെയാ..നിനക്കെന്തു പറ്റീ..,എത്ര   നേരമായി ഞങ്ങള്‍   നിന്നെ തിരക്കി നടക്കുവാ ..''
ജെറോമിന്റെ വാക്കുകളില്‍ സങ്കടവും പരിഭവവും .
''സിറ്റി  ഹോസ്പിറ്റലില്‍ നിന്നാണ് വിളിക്കുന്നത്‌ ..,നിങ്ങള്‍ എത്രയും പെട്ടെന്ന്
ഇവിടെ വരണം  '' മറുതലക്കല്‍ ഒരു പരുക്കന്‍ സ്വരം .

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശ്മശാന മൂകത അവരുടെ
ഇടയില്‍ തളം കെട്ടി . ജെറോമിന്റെ കണ്ണുകള്‍ നിറഞൊഴുകുകയായിരുന്നു..,റിയാസും കൂട്ടരും ആശ്വസിപ്പിക്കുവാന്‍ വാക്കുകളില്ലാതെ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

 ആശുപത്രി മുറ്റത്തു കാര്‍ നിര്‍ത്തി അകത്തേക്ക് നടക്കുമ്പോള്‍ ജെറോമിന്റെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു.
ഡോക്ടറുമായി സംസാരിച്ചു പുറത്തേക്കിറങ്ങിയ ജെറോമിന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു .

റൂം നമ്പര്‍ ഏഴു ലക്ഷ്യമാക്കി അവന്‍ വേഗത്തില്‍ ഓടി..,റിയാസിനും കൂട്ടര്‍ക്കും ഒന്നും മനസിലായില്ല ..,
അവരും ജെറോമിന്റെ പിന്നാലെ ഓടി .

കിടക്കയില്‍  പാതിമയക്കത്തില്‍ ധന്യ.
''മോളെ..എന്നാലും എനിക്ക് നിന്നെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ ..എന്നെ വിശ്വസിച്ചു ഇറങ്ങി വന്നിട്ട് ...''
അവളുടെ കിടക്കയിലേക്ക് വീണു കരയുകയാണ് ജെറോം.

അര്‍ദ്ധനിദ്രയില്‍ നിന്നും അവള്‍ മെല്ലെ കണ്ണുകള്‍ തുറന്നു ..
സുന്ദരമായ ആ കവില്തടങ്ങളും ചുണ്ടുകളും 
കാമാര്‍ത്തി പൂണ്ട മനുഷ്യ മൃഗങ്ങള്‍ വികൃതമാക്കി കളഞ്ഞിരിക്കുന്നു.
ജെറോം അവളുടെ വിരലുകളില്‍ വിരലോടിച്ചുകൊണ്ട് അവളെ ദയനീയമായി നോക്കി ..
കണ്ണുകള്‍ കോര്‍ത്തിണക്കാന്‍ അവര്‍  ഏറെ പാടുപെട്ടു..
ആരോടൊക്കെയോ ഉള്ള പകയുടെ അഗ്നി അവളുടെ കണ്ണുകളില്‍ ആളികത്തുന്നത് അവന്‍ കണ്ടു ..
വിജനമായ ഉള്ക്കാടിന്റെ ഭയാനകമായ നിശബ്ദതയില്‍ ഒരു കാട്ടുചെന്നായയെക്കാളും ക്രൂരമായി തന്റെ ശരീരത്തെ കടിച്ചു കീറിയ ഭ്രാന്തന്മാരോടുള്ള തീര്‍ത്താല്‍ തീരാത്ത പക..
നിമിഷങ്ങള്‍ക്കകം ആ പക കണ്ണുനീരിനു വഴിമാറി ..
ജീവനുതുല്യം സ്നേഹിച്ച അമ്മയെയും ഏട്ടനേയും കബളിപ്പിച്ച കുറ്റബോധം .
തന്റെ എല്ലാമായിരുന്ന ജെറോമിന് വേണ്ടി കാത്തു സൂക്ഷിച്ചതൊക്കെയും അപഹരിക്കപെട്ടുപോയല്ലോ എന്ന നഷ്ട്ട ബോധം .
ഇവിടെ ആരാണ് തെറ്റ് ചെയ്തത് ?
താനോ..?സമൂഹമോ ? അതോ പ്രണയമോ?
ധന്യയുടെ മനസ്സ് നുറുങ്ങുകയാണ്..പെറുക്കി കൂട്ടുവാന്‍ പോലും കഴിയാത്ത വിധം ചെറു കഷണങ്ങളായി ..

ജെറോം അവളുടെ നെറുകയില്‍ ചുംബിച്ചു ..
സകല  ശക്തിയും  സംഭരിച്ചു  അവള്‍ അവനെ തട്ടി  മാറ്റി ..
''മോളെ ഞാന്‍ ..''
അവന്‍ അര്ധോക്തിയില്‍ നിര്‍ത്തി .
''ജെറോം ഒരു ഉപകാരം  ചെയ്യുമോ  ..?''
അവളുടെ മുഖത്തു അപേക്ഷാഭാവം.
''നിനക്ക് വേണ്ടി ഞാന്‍ എന്തും ചെയ്യും..''
ജെറോമിലെ കാമുകന്‍ സട കുടഞ്ഞെഴുന്നേറ്റു.
''എന്നെ ഒന്ന് കൊന്നു തരുമോ ..''
ധന്യ വിതുമ്പി .
ഒരു നിമിഷത്തേക്ക് മൂകത .
പിന്നെ പൊട്ടി കരച്ചില്‍ ..
കണ്ണുനീര്‍ പ്രളയം .

**********************
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം.


''ധന്യാ ദേ അമ്മയുടെ ഫോണ്‍ ..,നീ ഇങ്ങു വന്നെ ..,അല്ലേല്‍ വേണ്ട.., ഞാന്‍ അങ്ങോട്ട്‌ വരാം ..''
ജെറോം മുറിയില്‍ നിന്ന് അവളുടെ അടുത്തേക്കോടി .
''ആരാ ..അമ്മയാണോ??''
അവളുടെ കണ്ണുകള്‍ വിടര്‍ന്നു ..മുഖത്തു ചിരി തെളിഞ്ഞു വന്നു .    
''എനിക്ക് സുഖാണമ്മേ..ഇല്ല അമ്മെ വോമിടിംഗ് ഒക്കെ കുറവുണ്ട് ..ഇപ്പോള്‍ ആറു മാസം ആയില്ലേ ..അടുത്ത മാസം എനിക്ക് അങ്ങോട്ട്‌ വരാല്ലോ ..അമ്മയുടെം മനുഎട്ടന്റെം അടുത്തേക്ക്‌ ..''
അവള്‍ വാചാലയായി .
ജെറോം അവളെ കണ്കുളിര്‍ക്കെ നോക്കി നിന്നു.
''നമ്മുടെ മോള്‍ക്ക്‌ എന്ത് പേരാണ് ഇടേണ്ടത് ''
ഫോണ്‍ സംസാരം കഴിഞ്ഞ ധന്യയോടു ജെറോമിന്റെ ചോദ്യം.
''ഇചായനോട് ആരാ പറഞ്ഞെ ഇത് മോള്‍ ആയിരിക്കുമെന്ന് ..,എന്റെ മനസ്സ് പറയുന്നു  മോന്‍ ആയിരിക്കുമെന്ന് ..''
അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.
ജെറോം അവളെ ചേര്‍ത്തു നിര്‍ത്തി ചെവിയില്‍ എന്തോ മന്ത്രിച്ചു ..
അവള്‍ നിര്‍ത്താതെ കിലുകിലെ ചിരിച്ചുകൊണ്ടിരുന്നു .
അപ്പോള്‍ അങ്ങ് ദൂരെ ആകാശത്തു ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ മഴയായി പെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ..
മഴയെ ഏറ്റുവാങ്ങാന്‍ കാത്തിരിക്കുന്ന വൃക്ഷങ്ങള്‍
സന്തോഷ നൃത്തമാടി ..
ഒരു ഇളംതെന്നലായി അത് അവരെ തഴുകികൊണ്ടിരുന്നു ..




Wednesday, August 24, 2011

പ്രണയത്തിന്റെ വികൃതികള്‍

'എന്നാലും സുധിയെട്ടന് ന്നോട് പറയാരുന്നു'
'പറഞ്ഞിരുന്നെങ്കില്‍ ഗായത്രി എന്നെ പ്രണയിക്കുമായിരുന്നോ?'
അയാളുടെ ചോദ്യത്തിന് മുന്‍പില്‍ അവള്‍ വാക്കുകളില്ലാതെ നിന്നു.
'ഏട്ടന് ഇപ്പോള്‍ കുടുംബമാണ് വലിയത് അല്ലെ ??ഞാന്‍ അപ്പോള്‍ ആരുമല്ലേ ???
പറ സുധിയെട്ടാ..?'
അവള്‍ അയാളുടെ നെഞ്ചില്‍ ചാരിനിന്നുകൊണ്ട്‌ തേങ്ങി .
'അങ്ങനെയല്ല കുട്ടി .,പ്രണയം ആര്‍ക്കും ആരോടും തോന്നാം ..,
തനിക്കു എന്നോട് തോന്നിയപോലെ ..പക്ഷെ..'

'അപ്പോള്‍ ഏട്ടന് എന്നെ സ്നേഹിചിട്ടെയില്ലാ..?'

'ഒരു ദുര്‍ലഭ നിമിഷത്തില്‍ ഞാനും കുട്ടിയെ സ്നേഹിച്ചു പോയി ..,പക്ഷെ ഇനീ എനിക്ക് വയ്യ ..,താന്‍ വീട്ടുകാര്‍ പറയുന്നത് കേള്‍ക്കണം ,കല്യാണ നിശ്ചയം കഴിഞ്ഞ കുട്ടിയ താന്‍ ,അത് മറക്കണ്ട '.

അയാള്‍ അവളെ ബലമായി തന്നില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു .
അവളുടെ കണ്ണുനീരിന്റെ നനവ്‌ അയാളുടെ നെഞ്ചിലേക്ക് അരിച്ചിറങ്ങി ..,
അവളുടെ മുഖം മെല്ലെ പിടിച്ച്ചുയര്‍ത്തികൊണ്ട് അയാള്‍ ചോദിച്ചു

'കുട്ടി എന്തിനാ എന്നെ ഇത്രയ്ക്കു സ്നേഹിക്കുന്നത് ,ഞാന്‍
വിവാഹിതന്‍ ആണെന്നറിഞ്ഞിട്ടും ,ഗായത്രിക്ക് എന്നെ വെറുത്തുകൂടെ..?'

'അങ്ങനെ ചിന്തിക്കാന്‍ കൂടെ എനിക്ക് കഴിയില്ല ,,എന്റെ പ്രണയം മുഴുവന്‍ ഞാന്‍ തന്നുകഴിഞ്ഞു ,ഇനീ മറ്റൊരാള്‍ക്ക് കൊടുക്കുവാന്‍ എന്റെ കൈയ്യില്‍ ഒന്നുമില്ല ,സുധിയെട്ടന്റെ ഓര്‍മ്മകള്‍ മതി എനിക്ക് ജീവിക്കാന്‍ ..'
കണ്ണുനീരില്‍ കുതിര്‍ന്ന ഒരു ചുംബനം അയാളുടെ ചുണ്ടില്‍ സമ്മാനിച്ചു അവള്‍ നടന്നകന്നു ..

സൂര്യകിരണങ്ങള്‍ ജനാലവിടവിനിടയിലൂടെ അയാളുടെ മുഖത്തേക്ക് പതിച്ചുകൊണ്ടിരുന്നു ..,

'നീയ് ഇവിടെ മൂടിപുതച്ചു സുഖംആയി കിടന്നോ കേട്ടോ ,നാളെ നിന്റെ ഗായത്രീടെ കല്യാണമാ'
റൂം മേറ്റ്‌ അഭിലാഷിന്റെ പരിഹാസത്തോടെയുള്ള സംസാരം കേട്ടുകൊണ്ട് അയാള്‍ മെല്ലെ എഴുന്നേറ്റു .

'പെണ്‍പിള്ളാര്‍ ആയാല്‍ ഇങ്ങനെ വേണം ഒരുത്തനെ സ്നേഹിക്കുക മറ്റൊരുത്തനെ കെട്ടി സുഖായി ജീവിക്കുക ..എന്താ പറയാ ..,ആ എന്ത് പറയാന്‍ നിനക്ക് നട്ടെല്ല് ഇല്ല ,,അതന്നെ ..അവള്‍ എന്റെ കൈയ്യില്‍ എങ്ങാനുമ വന്നു പെട്ടിരുന്നെങ്കില്‍ ..,അല്ല പ്രേമിക്കാനും വേണം യോഗം ..'

'ഒന്ന് നിര്‍ത്തെടാ ..,എനിക്ക് അവളെ കെട്ടാന്‍ അറിയാഞ്ഞിട്ടൊന്നും അല്ല ,,വേണ്ടാന്നു വെച്ചു ,എന്റെ കല്യാണം കഴിഞ്ഞതാണ് എന്ന് ഒരു നുണയും പറഞ്ഞു ,,പിന്നെ അവള്‍ എന്ത് ചെയ്യാന്‍ ..'

'ഓ ഹോ ഒരു മാന്യന്‍ ,ഒന്ന് പോടാ ,അവള്‍ അവളുടെ പാട് നോക്കി പോയി ..,ഇനീയിപ്പോള്‍ നിനക്കെന്തും പറയാല്ലോ ..,നിരാശാകാമുകന്‍ ..'

അഭിലാഷിന്റെ വാക്കുകള്‍ അയാളുടെ ഹൃദയത്തെ മുറിപ്പെടുത്തി കൊണ്ടേയിരുന്നു .
അയാള്‍ പെട്ടെന്ന് തന്നെ ഒരുങ്ങി റൂമിന് പുറത്തിറങ്ങി .

'എങ്ങോട്ടാ നിരാശകാമുകാ..?'
അഭിലാഷ് വിടാന്‍ ഭാവമില്ല .

'ഗായത്രിയെ കെട്ടാന്‍ പോകുവാ ,വരുന്നോ ..?'

അയാളുടെ വാക്കുകളില്‍ രോഷം കത്തിപടരുന്നുണ്ടായിരുന്നു

ദേശീയ പാതയിലൂടെ അയാളുടെ കാര്‍ ചീറിപാഞ്ഞു.
സഞ്ജീവനി ഹോസ്പിടലിന്റെ പാര്‍ക്കിങ്ങില്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു ഡോക്ടര്‍ ചെറിയാന്റെ റൂമിലേക്ക്‌ ധൃതിയില്‍ നടന്നു .
അനുവാദം പോലും ചോദിക്കാതെ അയാള്‍ അകത്തു കയറി .

'ഡോക്ടര്‍ ഞാന്‍ ഇനീ എത്ര നാള്‍ ജീവിക്കും ?എനിക്കറിയണം'

'എന്ത് പറ്റീ സുധി?പെട്ടെന്ന് ഇങ്ങനെ തോന്നാന്‍ ?'

'എന്നോട് സത്യം പറ ഡോക്ടര്‍ ,എനിക്ക് അതറിഞ്ഞേ തീരൂ '

'നോക്ക് സുധി, താങ്കള്‍ ഒരു ഹെപടെടിസ് ബി രോഗി ആണ് ,തുടക്കത്തില്‍ കണ്ടു പിടിക്കാന്‍ കഴിഞ്ഞു എന്നതാണ് തന്റെ ചികിത്സയിലെ ഏറ്റവും പോസിടീവായ കാര്യം ,അതുകൊണ്ട് തന്നെ ഞാന്‍ തരുന്ന മരുന്നുകളോട് തന്റെ ശരീരം നല്ല രീതിയില്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു ,ഇന്നലെ ഞാന്‍ ഇതൊക്കെ താങ്കളോടെ പറഞ്ഞിരുന്നല്ലോ .'

'അതെ ഡോക്ടര്‍ ,,പക്ഷെ ഞാന്‍ രക്ഷപെടുമോ?'

'ഒക്കെ ഈശ്വരന്റെ കൈയ്യില്‍ ..'

'എന്നാലും ഡോക്ടര്‍ ഞാന്‍ ജീവനോടെ ഇരുന്നാല്‍ കൂടി വന്നാല്‍
 എത്ര നാള്‍??'

'ഇട്സ് എ ഡിഫികല്റ്റ് കൊസ്റ്റ്യന്‍ ..,ഡോണ്ട് വറി സുധി ,,
താങ്കളുടെ അസുഖം ഭേദമാകും,
ഇത് വരെയുള്ള റിപ്പോര്‍ട്ട്സു അങ്ങനെയാണ് സൂചന തരുന്നത് .'

'ഒരു അഞ്ചു വര്ഷം കൂടെ എനിക്ക് ആയുസ്സ് ഉണ്ടാവുമോ ?'

'വൈ നോട്ട് സുധി ? തീര്‍ച്ചയായും .
ബട്ട്‌ യു ഷുഡ് റിമെംബര്‍ വന്‍ തിംഗ് ,ഈ കാലയളവിലും താങ്കളുടെ ശരീരത്തില്‍ രോഗാണുക്കള്‍ ഉണ്ട് ,അത് മറ്റുള്ളവരിലേക്ക് പകരാന്‍ താന്‍ കാരണം ആകരുത് ,മൈ പോയിന്റ്‌ ഈസ്‌ ഇറ്റ്‌സെ സെക്ഷ്വലി ട്രന്സ്മിട്ടെട് ഡിസീസ്.'

ഡോക്ടര്‍ക്ക്‌ നന്ദി പറഞ്ഞു അയാള്‍ വേഗം മുറിക്കു പുറത്തിറങ്ങി ,ആശുപത്രി വരാന്തയിലൂടെ നടന്നു .

ഗായത്രിയോടു എല്ലാം തുറന്നു പറയാം ,
അവള്‍ എന്നെ അത്രയ്ക്ക് സ്നേഹിക്കുന്നു ..,താനും .
ഒക്കെ അറിയുമ്പോള്‍ അവള്‍ എന്നെ ഉപേക്ഷിച്ചു പോകുമോ ..?
ഏയ്‌ അവള്‍ക്കു അതിനു കഴിയില്ല ..
ആദ്യം കുറച്ചു ദേഷ്യപ്പെടുമായിരിക്കും,അത് അവളുടെ ശീലം ആണ് ,,കുറച്ചു കഴിയുമ്പോള്‍ സ്നേഹമാകും ,,താന്‍ അറിഞ്ഞത്
പോലെ അവളെ ആര് അറിഞ്ഞിരിക്കുന്നു?

ഗായത്രിയുടെ ചിന്തകള്‍ അയാളുടെ ശരീരത്തിലേക്ക് ഒരു കുളിര്‍മയുള്ള കാറ്റ് പോലെ വീശികൊണ്ടിരുന്നു,,ആ ഇളംതെന്നലിനു ഗായത്രിയുടെ സുഗന്ധം .
അയാളുടെ കാലുകള്‍ക്ക് വേഗം കൂടി ,ഗായത്രിയുടെ അടുത്തു
എത്താന്‍ മനസ്സ് വെമ്പി .

അത്യാഹിത വിഭാഗത്തിന്റെ വരാന്തയിലൂടെ അയാള്‍ പുറത്തേക്കിറങ്ങി .
അവിടെ ആകെ ബഹളം, സ്ട്രെച്ചറില്‍ ഒരു പെണ്‍കുട്ടിയെ
കുറെ പേര്‍ തള്ളികൊണ്ട് പോകുന്നു ..,
ആള്‍ക്കൂട്ടത്തിനിടയിലൂടെ അയാള്‍ എത്തി നോക്കി .
വായിലൂടെ നുരയും പതയും ഒലിച്ചു
വികൃതമായ ഒരു മുഖം ,അയാള്‍ സൂക്ഷിച്ചു നോക്കി ,
അത് ഗായത്രി അല്ലെ ?
അതെ ..അത് അവള്‍ തന്നെ .
തന്റെ ഗായത്രി. മനസ്സില്‍ ഒരായിരം ചോദ്യശരങ്ങള്‍ ,,
അവള്‍ക്കിതെന്തു പറ്റി?
അയാളുടെ നെഞ്ചിടിപ്പ് കൂടിവന്നു .
എനിക്ക് പറയാന്‍ ഉള്ളത് കേള്‍ക്കാതെ ..,
ഇല്ല ,ഞാന്‍ അതിനു സമ്മതിക്കില്ല.

അത്യാഹിതവിഭാഗത്തിന്റെ പുറത്തെ ലോബ്ബിയില്‍ സുധി ഇരുന്നു .

'ആ കുട്ടിക്ക് ..?'

അയാളുടെ ചോദ്യം പൂര്‍ത്തിയാകുന്നതിനു മുന്‍പ് അവിടെ
 നിന്നവരില്‍ ഒരാള്‍ ചാടിപറഞ്ഞു
'ഭ്രാന്തു ..അല്ലാതെ എന്താ പറയുക ,നാളെ കല്യാണം നടക്കേണ്ട വീടായിരുന്നു ,ഏതോ ഒരുത്തന്‍ ചതിച്ചിട്ടു പോയി,അതിനു വിഷം എടുത്തു കഴിച്ചെന്നു ..,ആരും കണ്ടില്ല ,രാവിലെ കുട്ടിയുടെ അമ്മ
 ചെന്ന് കതകു തുറക്കുമ്പോള്‍ ഈ കോലത്തില്‍ കിടക്കുവാ,
മരിച്ചിട്ട് നേരത്തോടു നേരമായീന്നെ,പിന്നേം തന്തേം തള്ളേം പറയുവാ ഞങ്ങടെ കുട്ടി മരിച്ചിട്ടില്ലാ ...,ആശൂത്രീല്‍ കൊണ്ടുപോകാമേ എന്ന് ,അങ്ങനെ കൊണ്ടുവന്നതാ.'

പിന്നെ ഒന്നും കേള്‍ക്കാന്‍ നിന്നില്ല.

അയാളുടെ കണ്ണിലൂടെ ഇരുട്ട് അരിച്ചുകയറി ,ആശുപത്രി കോമ്പൌണ്ടില്‍  സുധി കുത്തി ഇരുന്നു ..അയാള്‍ ധരിച്ചിരുന്ന വസ്ത്രത്തിനു
ഗായത്രിയുടെ കണ്ണുനീരിന്റെ നനവ് ഉണ്ടായിരുന്നു,
ഗായത്രിയുടെ തേങ്ങലിന്റെ ശബ്ദം ചെവിയിലൂടെ അരിച്ചുകയറി ..,തലച്ചോറിനകത്ത് അവളുടെ കിലുകിലെയുള്ള ചിരിയുടെ മുഴക്കം .
ഗായത്രിയുടെ കണ്ണുനീരില്‍ കുതിര്‍ന്ന ചുംബനസ്പര്‍ശം ചുണ്ടില്‍
ഒരു നനവായി അയാളുടെ അന്തരാത്മാവിലേക്ക് അലിഞ്ഞിറങ്ങികൊണ്ടേയിരുന്നു..
ഒരു ഭ്രാന്തനെ പോലെ അയാള്‍ നിലവിളിച്ചു.

അപ്പോള്‍ പിറകില്‍നിന്നു ഒരു കൂട്ടനിലവിളി ഉയര്‍ന്നു കേട്ടു.
''ന്നാലും ന്റെ മോളെ നീ ഞങ്ങളെ വിട്ടുപോയല്ലോ..''

Thursday, June 9, 2011

ഞാനും ഒരു അമ്മയാണ്

ജീവിതം വഴി മുട്ടി നില്‍ക്കുമ്പോള്‍ നമ്മുടെ ചിന്തകള്‍ അതിവേഗം സഞ്ചരിക്കും .
എന്റെ  പേര് നിമ്മി ,
ബിസിനെസ്സില്‍ തകര്‍ന്നു ആത്മഹത്യ ചെയ്ത ഡാഡി ഭാര്യക്കും മക്കള്‍ക്കും വേണ്ടി ഒന്നും കരുതിവെച്ചിരുന്നില്ല.
ഡാഡിയുടെ തണലില്‍ ജീവിച്ചുവന്ന മമ്മക്ക്‌ ആ വിയോഗം താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.
'കണ്ച്ചനൈടല്‍ ഹാര്‍ട്ട്‌  ഡിസീസ്' ആയിരുന്നു എന്റെ കുഞ്ഞനുജന് ..,
അത് ശരിയാക്കുവാന്‍ നാലോ അഞ്ചോ ശസ്ത്രക്രിയകള്‍ ചെയ്യേണം ,ഓരോ സര്‍ജറിയും ഓരോ പ്രായത്തില്‍.ഡാഡി മരിക്കുമ്പോള്‍ അവനു  എട്ടു വയസ്സ് .
അതുവരെ നാല് ശസ്ത്രക്രിയ ചെയ്തു .
ഫൈനല്‍ സര്‍ജരിക്കുവേണ്ടിയുള്ള  പണം ഉണ്ടാക്കാന്‍ ബുദ്ധി മുട്ടുന്നതിനിടയ്ക്കആണ് 
ഡാഡിയുടെ ബിസിനസ് തകര്‍ന്നത് ..,അപ്പോള്‍ ഡാഡി മരണത്തിന്റെ വഴി തിരഞ്ഞെടുത്തു.

എനിക്ക് വളരെ വൈകി കിട്ടിയ അനിയനാണ് ടോം .
ഈ  അവസാന സര്‍ജറിയും വിജയിക്കും എന്ന ശുഭ വിശ്വാസത്തില്‍ ആണ് എല്ലാവരും .പക്ഷെ ...എങ്ങനെ ?
ഡിഗ്രിയും ടി ടി സി യും മാത്രം പഠിച്ച ഞാന്‍ എത്ര സ്ഥലത്ത് ജോലിക്ക് ശ്രമിച്ചു .
 ഒടുവില്‍  തുച്ചമായ ശമ്പളത്തില്‍ ജോലി ലഭിച്ചു ,,പക്ഷെ അതുകൊണ്ട് ടോമിന്റെ സര്‍ജറി നടത്താന്‍ കഴിയില്ല എന്ന് മനസ്സിലായി.
അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ഇംഗ്ലീഷ് ന്യൂസ്‌ പേപ്പറില്‍ കണ്ട പരസ്യം മൂലം എനിക്ക്  ലണ്ടനില്‍ പോകാന്‍  വഴി ഒരുങ്ങി.
ഉറങ്ങികിടന്നിരുന്ന വീട് മെല്ലെ ശബ്ദിച്ചു തുടങ്ങി .
മമ്മയുടെ മുഖത്തു എപ്പോഴൊക്കെയോ ചിരി മിന്നി മറഞ്ഞു ..,അയല്പക്കംകാരും മമ്മയുടെ ബന്ധുക്കളും സുഹൃത്തുക്കളും വാര്‍ത്ത അറിഞ്ഞു ഫോണ്‍ വിളിക്കാനും വീട്ടിലേക്കു വരാനും തുടങ്ങി.
വീട് ഒഴിഞ്ഞു കൊടുക്കണം എന്ന് പറഞ്ഞു ശല്യപ്പെടുത്തി കൊണ്ടിരുന്ന ഹൌസ് ഓണരിനെ കൊണ്ട് യാതൊരു ബുദ്ധി മുട്ടും ഇല്ലാതായി .
എങ്കിലും ഈ ജോലി എങ്ങനെ ശരിയായി എന്ന് പലര്‍ക്കും സംശയമില്ലാതില്ല ..,
ചിലരൊക്കെ അത് ചോദിക്കുകയും ചെയ്തു .
അവരോടൊക്കെ മമ്മ പറഞ്ഞു 'എല്ലാം  എന്റെ നിമ്മി മോള്‍ടെ ഭാഗ്യം,പുണ്യാളന്മാര്‍ തുണച്ചു '.
അങ്ങനെ ഒരു ജനുവരി നാലാം തീയതി ഞാന്‍ യാത്രയായി ..,അന്നാണ് ആദ്യമായി വിമാനത്തില്‍ കയറിയത് .
ലണ്ടനില്‍ ചെന്ന് പത്തു മാസത്തിനകം ടോമിന്റെ സര്‍ജരിക്കുള്ള മുഴുവന്‍ തുകയും നാട്ടിലേക്ക് അയച്ചു  കൊടുത്തു.
ഞാന്‍ നാട്ടില്ചെന്നിട്ടു  മതി സര്‍ജറി എന്ന് ടോം വാശി പിടിച്ചു ..,ഡോക്ടര്‍ പറഞ്ഞു താമസിപ്പിക്കാന്‍ പാടില്ല എന്ന് .
പക്ഷെ തനിക്കു അവധി എടുത്തു നാട്ടില്‍ ചെല്ലുവാന്‍ കഴിയാത്ത അവസ്ഥ ആയിരുന്നു .
അങ്ങനെ നവംബര്‍ ഇരുപതാം തീയതി ടോം മോന്റെ സര്‍ജറി അല്ല  മരണം .
ഞാന്‍ ഏറ്റവും ദുഖിച്ച ദിവസം ..,അവനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ പോലും കഴിഞ്ഞില്ല തനിക്കു .
എന്റെ ജീവിതത്തില്‍ എന്നോട്   തന്നെ പുച്ഛം
തോന്നിയ ദിനം ആയിരുന്നു അന്ന് .
സ്വന്തം ചോരയെ രക്ഷിക്കുവാന്‍ വേണ്ടി ഞാന്‍ എന്തെല്ലാം സഹിച്ചു ,,,
അഞ്ചു ലക്ഷം രൂപക്കുവേണ്ടി ഞാന്‍ എന്റെ ശരീരം ആണ് വിറ്റത്.
അന്ന് പത്രത്തില്‍ കണ്ട പരസ്യം ഇന്നും  കണ്മുന്‍പില്‍ മായാതെ നില്‍ക്കുന്നു .
വാണ്ട്‌   സരോഗൈറ്റ്‌  മദര്‍ . നാട്ടില്‍ ആര്‍ക്കും  അറിയാത്ത രഹസ്യം .
ജോലിക്കെന്നു പറഞ്ഞു    താന് ‍പോയത് സ്വന്തം ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കാന്‍ ആയിരുന്നു.
വിവാഹം കഴിഞ്ഞു അഞ്ചു  വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലാതിരുന്ന  മലയാളി  ദമ്പതികള്‍ക്ക് വേണ്ടി .
ജോണ്‍ - ലീന  .
നല്ല ആള്‍ക്കാര്‍ ..,കടലോളം ഇരമ്പുന്ന എന്റെ ആവലാതികള്‍ എല്ലാം  അവരുടെ  സ്നേഹത്തിന്റെ മുന്‍പില്‍ ഇല്ലാതായി .
ലീനക്ക് കുട്ടികള്‍ ഉണ്ടാകില്ല എന്ന് നൂറു ശതമാനവും ഡോക്ടര്സ് ഉറപ്പിച്ചു പറഞ്ഞപ്പോള്‍ ആണ് ഇങ്ങനെ ഒരു സാഹസത്തിനു അവര്‍ മുതിര്‍ന്നത് .
എന്നെയും കൊണ്ട് അവരുടെ ഫാമിലി ഡോക്ടറിന്റെ അടുക്കല്‍ പോയി ക്ലിനികല്‍
ഡീടയിലസ് എന്നെ ബോധ്യപ്പെടുത്തി
ലീനയുടെ  എഗ്ഗ്സ്  അഥവാ ഒവം ഫെര്ടിലിസെഷന് കേപബില്‍ അല്ല  ,,
അത് മാത്രമല്ല അവരുടെ യുടെറിന്‍ മസില്സ് വീക്ക്‌ ആണ് അതുകൊണ്ട് ഒരു ഭ്രൂണത്തെ താങ്ങുവാനുള്ള ശക്തി ഗര്‍ഭ പാത്രത്തിനു ഇല്ല ..,അതിനാല്‍  എന്റെ ഒവംസും ജോണിന്റെ സ്പെര്‍മ്സും   ഇന്‍ വിട്രോ ഫെര്ടിലിസശന്‍ എന്ന പ്രക്രിയയിലൂടെ സംയോജിപ്പിച്ച് എന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു .
അങ്ങനെ നീണ്ടു പോയി ഡോക്ടറിന്റെ വിശധീകരണങ്ങള്‍ .
അവയില്‍ പകുതിയും തനിക്കു അന്ന് മനസിലായില്ല .
അവിടെ വെച്ച് തന്നെ ലീഗല്‍ ഡോകുമെന്റ്സ്  ഒപ്പിട്ടു   . ഈ ഗര്‍ഭാവ സ്ഥയില്‍ തന്റെ  എല്ലാവിധ ചിലവുകളും (പ്രസവം അടക്കം ) അവര്‍ വഹിക്കുമെന്നും അത് കൂടാതെ ഇന്ത്യന്‍ റുപ്പീസ് അഞ്ചു ലക്ഷം പേ ചെയ്യും എന്നൊക്കെ ആയിരുന്നു അതില്‍ എഴുതിയത് .
ടോം മോന്റെ മുഖം ആയിരുന്നു തനിക്കു ശക്തി പകര്‍ന്നത് .
ടോം മരിച്ച അതെ ദിവസം ആണ് എനിക്ക് മോള്‍ പിറന്നത്‌ ..പക്ഷെ ഒരു തരി പോലും താന്‍ സന്തോഷിച്ചില്ല ..,എല്ലാ വേദനയും സഹിച്ചിട്ടും ഒന്നും തനിക്കു സ്വന്തമല്ലല്ലോ എന്നോര്‍ത്തപ്പോള്‍ വിങ്ങികരഞ്ഞുപോയി .
പിറ്റേ ദിവസം ആണ് ലീന എന്നോട് ടോമിനെ കുറിച്ച് പറഞ്ഞത് .
കടല്‍തീരത്തു പടുത്തുയര്‍ത്തിയ മണല്കൊട്ടാരം പോലെ എന്റെ സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ന്നുവീനു .
പ്രസവിച്ച ചോരകുഞ്ഞുമായി എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാലോ എന്ന് തോന്നി ..പക്ഷെ ..മനസാക്ഷി അനുവദിച്ചില്ല.
പിന്നീടുള്ള മൂന്നുമാസങ്ങള്‍ ..,വിഷമം കടിച്ചമര്‍ത്തി കടന്നുപോയി  .
എന്റെ കുഞ്ഞിനെ അവര്‍  ലാളിക്കുന്നതു കണ്ടുനില്‍ക്കാനുള്ള മനോധൈര്യം ഇല്ലായിരുന്നു .
രാത്രികളില്‍  ആരുമറിയാതെ ഞാന്‍ ഏറെ കരഞ്ഞു .
അതിവേഗം  ഓടികൊണ്ടിരിക്കുന്ന ആ പട്ടണത്തില്‍ ഞാന്‍ ഒറ്റപ്പെട്ടതുപോലെ ..,
ചുറ്റും ഉള്ളവര്‍ പരിഹസിച്ചു  ചിരിക്കുന്നതുപോലെ,,എനിക്ക് എന്നോട് വെറുപ്പ്‌ തോന്നി .
കോന്റ്രാക്ടിന്റെ കാലാവധി കഴിഞ്ഞു .
ചിറകറ്റു വീണ പക്ഷിയെ പോലെ ഞാന്‍ ആ പട്ടണത്തോടു യാത്ര പറഞ്ഞു .
അപ്പോഴും എന്റെ മാത്രം സ്വന്തമായ എന്തോ ഒന്ന് എന്നെ പിറകോട്ടു കൊളുത്തിവലിച്ചുകൊണ്ടിരുന്നു.
രക്ത  ബന്ധം  നിയമത്തിന്റെ കുരുക്കുകളില്‍ മുറുകി  ശ്വാസം മുട്ടിമരിച്ചുകഴിഞ്ഞിരുന്നു.,
എന്നില്‍ നിന്നും അടര്‍ത്തി എടുത്ത ആ കുരുന്നിന് അവര്‍-അവളുടെ മാതാപിതാക്കള്‍- പേരിട്ടു 'ഏയ്‌ന്ചല്‍ ' .
നാട്ടിലെത്തിയപ്പോള്‍  അമ്മയോട് എല്ലാം തുറന്നു  പറഞ്ഞാലോ എന്ന് തോന്നി ,,പക്ഷെ കഴിഞ്ഞില്ല .
അമ്മ തന്നെ അവിശ്വസിക്കില്ലായിരിക്കാം ,,പക്ഷെ പിന്നീട്  തോന്നി വേണ്ട ..,
ഡാഡിക്ക്  പിറകെ ടോം ..എന്റെ കാര്യം കൂടെ അറിഞ്ഞാല്‍ മമ്മക്ക്‌ താങ്ങാനുള്ള കരുത്തു കാണില്ല .
ലീന ഒരിക്കല്‍ ഫോണ്‍ വിളിച്ചിരുന്നു .
പിന്നീട് വിളിച്ചിട്ടേ ഇല്ല .
എന്റെ സ്വപ്നങ്ങളില്‍ എയ്ന്ചല്‍ മോള്‍ വിരുന്നു വന്നുകൊണ്ടേയിരുന്നു .
പുത്തന്‍ ഉടുപ്പുകള്‍ ഇട്ടു കുസൃതികുട്ടി ആയി ..ഓര്‍മകളില്‍ നിന്നും മായ്ക്കാന്‍ ശ്രമിച്ചാലും അവള്‍ സ്വപ്നങ്ങളിലൂടെ എന്നെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു ..,കവിളില്‍ നനുത്ത സ്പര്‍ശമായി അവളുടെ കുഞ്ഞു ചുണ്ടുകള്‍ ..,എത്രയോ രാത്രികളില്‍  മോളെ എന്ന് വിളിച്ചുകൊണ്ടുഞെട്ടി ഉണര്‍ന്നു  .
മമ്മ എന്നും  ചോദിക്കും   നീ ഇന്നലെ  എന്ത് സ്വപ്നമാ  കണ്ടത് എന്ന്..
'ആ .. ഓര്‍മയില്ല   'എന്ന് പറയും ..,
ചിലപ്പോള്‍  തോന്നും പറഞ്ഞാലോ ഞാനും ഒരു അമ്മയാണെന്ന് .
അല്ല എന്തിനു  പറയാന്‍..??
അങ്ങനെയിരിക്കെ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും ആ പട്ടണത്തിലേക്ക് യാത്ര തിരിച്ചു  ,ലീന വിളിച്ചിരുന്നു ..അത്യാവശ്യമായി ഞാന്‍ അങ്ങോട്ട്‌ ചെല്ലണം  പോലും.
ടിക്കെറ്റും മറ്റും ഒരാള്‍  കൊണ്ടുതന്നു.
മമ്മയോടു  പല  കള്ളങ്ങള്‍ പറഞ്ഞു.
മോള്‍ക്ക്‌  എന്തെങ്കിലും ആപത്തു..??
ആ ചിന്തയാണ് മനസ്സില്‍ മുഴുവനും ..
എയര്‍പോര്‍ട്ടില്‍ ഡ്രൈവര്‍ വന്നിരുന്നു
അയാള്‍ എന്നെ നേരെ ഒരു ഹോസ്പിടലിലേക്ക് ആണ് കൊണ്ടുപോയത് ..,തനിക്കു ഒന്നും മനസിലായില്ല .
ഇന്റെന്സിവ് കെയര്‍ യുനിടിന്റെ മുന്‍പില്‍ ചെന്ന് നിന്നു,അവിടെ ജോണ്‍ നില്‍ക്കുന്നു ..,എപ്പോഴും നല്ല ടിപ് ടോപ്‌ ആയി വേഷം ധരിക്കാറുള്ള ജോണ്‍ ആകെ കോലം കെട്ടു കുറ്റി താടി ഒക്കെ വളര്‍ത്തി ,,എന്റെ കണ്ണുകള്‍ ചുറ്റും പരതി, മോള്‍ക്ക്‌ വേണ്ടി .
എന്റെ മോള്‍ ..?
'ഇല്ല അവള്‍ക്കൊന്നും പറ്റിയിട്ടില്ല ..,പക്ഷെ  ലീന ..'
രക്താര്ബുധത്തിന്റെ അവസാന സ്റെജില്‍ ആയിരുന്നു ലീന..,അവരുടെ ആഗ്രഹാപ്രകാരമാണ് എന്നെ വിളിപ്പിച്ചത് ..,മോളെ എന്നെ ഏല്‍പ്പിക്കാന്‍ . അവര്‍ക്കറിയാം ഞാന്‍ മാത്രമേ അവളെ പൊന്നുപോലെ നോക്കുകയുള്ളൂ എന്ന് . .
ലീനയുടെ കൈയില്‍ നിന്നു എന്റെ പൊന്നു
മോളെ വാങ്ങുമ്പോള്‍   എന്റെ കൈകള്‍ വിറച്ചു  ..,കണ്ണുനീരില്‍  കുതിര്‍ന്ന ചുംബനങ്ങളാല്‍ അവളെ ഞാന്‍ വാരിപ്പൊത്തി.
വീര്‍പ്പുമുട്ടിയിട്ടെന്നോണം  അവള്‍ കരഞ്ഞു എന്റെ കൈയ്യില്‍ നിന്നും കുതറി ലീനയുടെ ദേഹത്തേക്ക് വീഴാന്‍ തുടങ്ങി.ആ രണ്ടു വയസ്സുകാരിക്ക് അറിയില്ലെല്ലോ താനാണ് അമ്മ എന്ന് .
ലീന യാത്ര ആയി ..,പോകുന്നതിനു മുന്‍പ് എന്റെ  കൈ ജോണിന്റെ കൈയ്യില്‍ വെച്ചിട്ട് പറഞ്ഞതാണ് എയ്ന്ചല്‍   മോളുടെ പപ്പയെ ഒറ്റയ്ക്ക് ആക്കരുത്  എന്ന് ..
ഞാന്‍ ഒന്നും മറുപടി  പറഞ്ഞില്ല .
എത്രയോ പ്രാവശ്യം ചിന്തിച്ചതാണ് പണ്ട് താന്‍ വാങ്ങിച്ച പൈസ തിരിച്ചു കൊടുത്ത് ജോണിന്റെ കൈയ്യില്‍ നിന്നും കുഞ്ഞിനെ  അങ്ങ് കൊണ്ട് പോയാലോ എന്ന് ..
പക്ഷെ ..കഴിഞ്ഞില്ല ..കാരണം ഒരിക്കല്‍ ഞാന്‍ അനുഭവിച്ചതാണ്‌ ..,സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ പിരിയുമ്പോള്‍ ഉണ്ടാകുന്ന വേദന .
ആ വേദനയിലേക്ക് ഒരു തെറ്റും ചെയ്യാത്ത അയാളെ എങ്ങനെ ..?
ലീന മരിച്ചിട്ട് മൂന്നു   വര്‍ഷങ്ങള്‍ പിന്നിട്ടു .
ഞാനും ജോണും മോളും ഒരു വീട്ടില്‍ ഇന്നുവരെയും ,
കാരണം ഞങ്ങള്‍  അവളുടെ മാതാപിതാക്കള്‍  ആണ് .
ഞാനും ജോണും തമ്മിലുള്ള    സംഭാഷണങ്ങള്‍ മോളെ കുറിച്ച് മാത്രം അല്ലെങ്കില്‍ മോള്‍ക്ക്‌ വേണ്ടി മാത്രം.
ലണ്ടനില്‍ നിന്നും കേരളത്തിന്റെ  ഒരു കൊച്ചു കോണിലേക്ക് ഞങ്ങള്‍ താമസം മാറ്റി ..,ചോദ്യശരങ്ങള്‍ ആയി വന്നവരെ ഒക്കെ ജോണ് ഒറ്റയ്ക്ക് നേരിട്ടു.
സ്നേഹത്തിന്റെ ഒരു തുള്ളി    പോലും കൊടുക്കാത്ത  എന്നെ എന്തിനു അയാള്‍ കരുതുന്നു ???
ആദ്യ ഭാര്യക്ക് വേണ്ടിയോ അതോ  അയാളുടെ  മോള്‍ക്ക്‌  അല്ല നമ്മുടെ  മോള്‍ക്ക്‌ വേണ്ടിയോ ..?
മമ്മക്ക്‌ ഇന്ന് എല്ലാം അറിയാം .,സ്വന്തം അമ്മയെപോലെ ആണ് അയാള്‍ക്ക്‌  എന്റെ മമ്മ .
'മോളെ നീ ഒരു അമ്മ മാത്രം അല്ല ഭാര്യയും കൂടെ ആണ് 'മമ്മ എന്നും  ഓര്‍മിപ്പിക്കും .
പക്ഷെ തനിക്കു  അതിനു കഴിയുന്നില്ല ..


അഞ്ചുവയസ്സുകാരിയുടെ  ശബ്ദം എന്നെ ഓര്‍മകളില്‍ നിന്നും തിരിച്ചുവിളിച്ചു .
'പപ്പാ  ..ഇന്ന് ഞാന്‍ മമ്മീടെ  കൂടെ കിടന്നോട്ടെ ..? നാളെ ഞാന്‍ ഉറപ്പായും പപ്പാടെ  കൂടെ കിടക്കാമേ ...'
.
എന്റെ കണ്ണുകള്‍ അവളില്‍ നിന്നും തെന്നി  മാറി  ജോണിന്റെ കണ്ണുകളില്‍ ഉടക്കി ..
പരാതികള്‍ ഒന്നും ഇല്ലാതെ അയാള്‍ തലയാട്ടി .
എന്റെ മനസ്സ് എന്നോട് എന്നും ചോദിക്കുന്ന  ആ ചോദ്യം   ആവര്‍ത്തിച്ചു .
'ഞാന്‍ ഒരു അമ്മ ആണ് ..പക്ഷെ ഒരു  ഭാര്യ ആണോ..??'